ന്യൂഡൽഹി: ഇക്കഴിഞ്ഞ സെപ്‌തംബർ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയത് ഐ എൻ എസ് വിക്രാന്ത് എന്ന ഇന്ത്യൻ നേവിയുടെ പടക്കുതിരയെ കമ്മിഷൻ ചെയ്യുന്നതിനായിരുന്നു. ലോകം മുഴുവൻ ഉറ്റുനോക്കിയ ആ ചടങ്ങ് ഇന്ത്യയുടെ യശസ് വാനോളം ഉയർത്തുന്നതുമായിരുന്നു. അന്ന് മോദിയോടൊപ്പം മറ്റൊരാൾ കൂടി അതീവ രഹസ്യമായി കൊച്ചിയിലെത്തിയിരുന്നു. മോദിയുടെ വിശ്വസ്തരിൽ വിശ്വസ്തനും ദേശീയസുരക്ഷാ ഉപദേഷ്‌ടാവുമായ അജിത് ഡോവൽ ആയിരുന്നു അത്.
വിക്രാന്ത് ആയിരുന്നില്ല ഡോവലിന്റെ ലക്ഷ്യം, പകരം കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ട പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന വ്യാപക റെയ്‌ഡ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസിൽ. അത് മുന്നിൽ കണ്ട് വിക്രാന്തിലെ അതീവ സുരക്ഷാ കോറിഡോറിൽ ഡോവൽ ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത ആ യോഗത്തിൽ ഇന്ത്യയിൽ നിന്ന് പോപ്പുലർ ഫ്രണ്ടിനെ ഉന്മൂലനം ചെയ്യാനുള്ള തന്റെ പദ്ധതി ഡോവൽ വിവരിച്ചു.
തുടർന്ന് മുംബയിലേക്ക് തിരിച്ച ഡോവൽ അവിടെ വച്ചാണ് ആസൂത്രണങ്ങൾ ഓരോന്നായി നടപ്പിലാക്കിയത്. ജമ്മു കാശ്‌മീരിലെ ആർട്ടിക്കിൾ 370 റദ്ദു ചെയ്യാനും, ഉറിയിലെ സർജിക്കൾ സ്ട്രൈക്കിനും നടത്തിയ പ്ളാനിംഗുകൾക്ക് സമാനമായിരുന്നു 'ഓപ്പറേഷൻ ഒക്‌ടോപ്പസ്' എന്ന് പേരിട്ട് ഈ പദ്ധതിയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഓരോ നീക്കവും ഡോവൽ അറിയിച്ചുകൊണ്ടിരുന്നു. മാസങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്തെ പ്രധാന ഇസ്ളാമിക നേതാക്കളുമായി ദീർഘമായ ചർച്ചകൾ ഡോവൽ നടത്തി എന്നാണ് സൂചന. അവരിൽ നിന്നും കൂടി ലഭിച്ച കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ഓക്‌ടോപ്പസ് തീരുമാനിക്കപ്പെട്ടത്.
എൻഐഎ, ഇ.ഡി, ആന്റി ടെറർ സ്ക്വാഡ് എന്നീ വിഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം ഉദ്യോഗസ്ഥരെയാണ് 'ഓപ്പറേഷൻ ഒക്‌ടോപ്പസിനായി തിരഞ്ഞെടുത്തത്. പത്തോളം സംസ്ഥാനങ്ങളിലെ പൊലീസ് സേനയും ഇതിന്റെ ഭാഗമായി. 15 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് പോക്കറ്റുകളിലാണ് ഇവർ വ്യാപക റെയ‌്ഡ് നടത്തിയത്. നൂറുകണക്കിന് പിഎഫ്എ നേതാക്കളെ അറസ്‌റ്റ് ചെയ‌്തു. നേതാക്കളെ റാഞ്ചികൊണ്ടു പോകുന്നതിനായി എയർക്രാഫ്‌റ്റുകൾ വരെ ഡോവൽ തയ്യാറാക്കി നിറുത്തിയിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
24 മണിക്കൂറും ഓപ്പറേഷൻ നിയന്ത്രിച്ചുകൊണ്ട് കണ്ണും കാതും കൂർപ്പിച്ച് ഡോവൽ ഉണർന്നിരുന്നു. ഒരൊറ്റ ബുള്ളറ്റ് പോലും ഉപയോഗിക്കാതെയാകണം ടാസ്‌ക് പൂർത്തീകരിക്കേണ്ടതെന്ന് ഡോവൽ സുരക്ഷാ ഏജൻസികൾക്ക് പ്രത്യേകം നിർദേശവും നൽകിയിരുന്നത്രേ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |