തിരുവനന്തപുരം: ആറ്റിങ്ങൽ ബൈപ്പാസ് ഉൾപ്പെടുന്ന കടമ്പാട്ടുകോണം - കഴക്കൂട്ടം ദേശീയപാതയുടെ നിർമ്മാണം തുടങ്ങി. ദേശീയപാതയ്‌ക്കായി ഏറ്റെടുത്ത് കൈമാറിയ സ്ഥലത്ത് ഉടമസ്ഥർ നീക്കം ചെയ്യാതിരുന്ന പാഴ്‌മരങ്ങളും പഴയ കെട്ടിടങ്ങളും നീക്കം ചെയ്യുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. ദേശീയപാത വീതി കൂട്ടുന്നതിന് തടസമായ നിലവിലെ ഇലക്ട്രിക് ലൈനുകളും വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈനുകളും വശങ്ങളിലേക്ക് മാറ്റുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്.
ഒരു മാസത്തിനകം ഇവ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം റോഡിലും പരിസരത്തുമുണ്ടാകാനിടയുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാവശ്യമായ കലുങ്കുകളുടെയും റോഡ് മുറിച്ച് കടക്കേണ്ട പ്രധാന കേന്ദ്രങ്ങളിൽ അണ്ടർപാസ് നിർമ്മാണത്തിന്റെയും പ്രാരംഭപ്രവർത്തികൾ ആരംഭിച്ചു. റോഡിന് അടിയിലൂടെ പോകേണ്ട കലുങ്കുകളുടെ അടിസ്ഥാനം കോൺക്രീറ്റ് ചെയ്‌ത് ബലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പണികളാണ് തുടങ്ങിയത്. കഴക്കൂട്ടം ഫ്ളൈഓവർ നിർമ്മിക്കുന്ന ആർ.ഡി.എസ് കമ്പനിയാണ് 795 കോടി രൂപയ്‌ക്ക് നിർമ്മാണമേറ്റെടുത്തത്.
നിർദ്ദിഷ്ട ആറ്റിങ്ങൽ ബൈപ്പാസിൽ തിരുആറാട്ട്കാവ് ക്ഷേത്രത്തിന്റെ സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായിരുന്ന കേസ് തീർപ്പായതോടെ ഇവിടെയും ദേശീയപാത നിർമ്മാണത്തിനായി ഭൂമി വിട്ടുകിട്ടി. ക്ഷേത്രത്തിന്റെ സ്ഥാനത്തിന് യാതൊരു പ്രശ്നവും ഉണ്ടാകാത്ത വിധം അണ്ടർ പാസുകൾ നിർമ്മിച്ച് സർവീസ് റോഡുകളെ ബന്ധിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |