കോഴിക്കോട്: മലപ്പുറത്തായിരുന്നു തട്ടകമെങ്കിലും ആര്യാടൻ മുഹമ്മദിന്റെ ഏറ്റവും പ്രിയപ്പെട്ട ജില്ല എന്നും കോഴിക്കോടായിരുന്നു. ആര്യാടൻ എന്ന നേതാവിന്റെ പ്രസ്ഥാനത്തോടുള്ള വൈകാരികത എക്കാലത്തും കോഴിക്കോട്ടെ പ്രവർത്തകർക്ക് ഊർജവും ആവേശവുമായിരുന്നു. രാഷ്ട്രീയപരമായ വിയോജിപ്പുള്ളപ്പോഴും കോഴിക്കോട് കോൺഗ്രസ് എന്ന ലേബലിനപ്പറത്ത് എല്ലാവരും ഒരുപോലെ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. ഒരുമാസം മുമ്പ് കോഴിക്കോട് ഡി.സി.സി ഓഫീസിൽ പി.ശങ്കരൻ അനുസ്മരണത്തിനെത്തിയപ്പോൾ നടത്തിയ ദീർഘപ്രഭാഷണം കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർക്ക് മറക്കാനാവാത്തതാണ്. സ്വാതന്ത്ര്യസമരകാലത്തെ കോൺഗ്രസിനെക്കുറിച്ച് രോഗം അവശത തീർത്ത ഘട്ടത്തിലും ഒരു ചരിത്രപണ്ഡിതന്റെ അവഗാഹത്തോടെയാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിച്ചത്. ആര്യാടനെ തലയെടുപ്പുള്ള നേതാവായി വളർത്തിയതിൽ കോഴിക്കോടിനുള്ള പങ്കും അദ്ദേഹം ആവേശത്തോടെ വിവരിക്കുകയുണ്ടായി.
അവിഭക്ത കോഴിക്കോട് ജില്ലയിൽ 1967 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. കെ. ഗോപാലനായിരുന്നു അന്ന് ഡി.സി.സി പ്രസിഡന്റ്. മലപ്പുറം, വയനാട് ഉൾപ്പെട്ട അന്നത്തെ കോഴിക്കോട് ജില്ലയിലെ പ്രവർത്തന മേഖല ഏറെ വലുതായിരുന്നു. അക്കാലത്ത് ഓഫീസിൽ തന്നെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നതെന്ന് ഡി.സി.സി ഓഫീസിന്റെ ചുമതല ഉണ്ടായിരുന്ന ടി.എം വേലായുധൻ ഓർക്കുന്നു. ഖദർ ഷർട്ടും മുണ്ടും ഹവായ് ചെരുപ്പുമണിഞ്ഞ് കടന്നുവരാറുള്ള ആര്യാടന്റെ ഓർമകൾ പഴയ തലമുറയുടെ മനസിലുണ്ട്. പിൽക്കാലത്തും അദ്ദേഹത്തെ സഹപ്രവർത്തകർ പഴയ ലളിതമായ വേഷത്തിൽ തന്നെയാണ് കണ്ടത്.
കോഴിക്കോടിനോട് വളരെ ആഴത്തിലുള്ള വൈകാരിക ബന്ധമാണ് ആര്യാടൻ മുഹമ്മദ് പുലർത്തിയിരുന്നത്. സി.ക. ഗോവിന്ദൻ നായരുടെ ശിഷ്യനായിരുന്നു അദ്ദേഹം.
ഇ.മൊയ്തുമൗലവി ഉൾപ്പെടെ ദേശീയ പ്രസ്ഥാനത്തിന്റെ പോരാളികളുമായി അദ്ദേഹം ഏറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. കെ.ഗോപാലൻ, വി.പി കുഞ്ഞിരാമക്കുറുപ്പ്, എ.സി ഷണ്മുഖദാസ് , എൻ.പി മൊയ്തീൻ മുതൽ എ.സുജനപാൽ വരെയുള്ള അക്കാലത്തെ നേതൃനിരയുമായി അദ്ദേഹം ബന്ധപ്പെട്ട് പ്രവർത്തിച്ചു. ഈ കാലയളവിലാണ് നിലമ്പൂരിൽ കുഞ്ഞാലി കേസ് ഉണ്ടാവുന്നതും തുടർന്ന് ജയിൽവാസമനുഷ്ഠിക്കുന്നതും.
കോഴിക്കോട് കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിക്കുന്ന കാലത്ത് തന്നെ ഐ.എൻ.ടി.യു.സിയുടെ ഏറ്റവും പ്രമുഖനായ നേതാവായി അദ്ദേഹം മാറിയിരുന്നു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുവാനും മാവൂർ ഗ്വാളിയോർ റയോൺസിൽ തൊഴിലാളി യൂണിയൻ ഉണ്ടാക്കാനും അക്കാലത്ത് നേതൃത്വം കൊടുത്തത് ആര്യാടനായിരുന്നു. പി.വി ശങ്കരനാരായണൻ, ഐ.പി കൃഷ്ണൻ, പി.കെ ഗോപാലൻ, വി.പി മരക്കാർ തുടങ്ങി ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചാണ് തൊഴിലാളി വർഗത്തിനിടയിൽ ആര്യാടൻ മുഹമ്മദ് വേരോട്ടമുള്ള നേതാവായി മാറിയത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ദേശീയതലത്തിൽ പിളർപ്പുണ്ടായതും കോഴിക്കോട് ജില്ല വിഭജിക്കപ്പെട്ടതും ആര്യാടന്റെ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തെ ബാധിച്ചു.
നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും കോഴിക്കോടിനോടുള്ള ആത്മബന്ധം അദ്ദേഹം കൈവിട്ടില്ല. മന്ത്രി എന്ന നിലയിലും കോഴിക്കോടിന് അദ്ദേഹം വളരെ പരിഗണന നൽകിയിരുന്നു. നിയമസഭാ പ്രവർത്തനം അവസാനിപ്പിച്ച് വിശ്രമജീവിതത്തിലേക്ക് കടന്ന ഘട്ടത്തിലും അദ്ദേഹം ഒരുപാട് തവണ കോഴിക്കോട് വന്ന് തന്റെ സൗഹൃദങ്ങൾ പുതുക്കിയിരുന്നു. ഏറ്റവും അവസാനം തന്റെ പഴയ തട്ടകമായ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് എത്തി മുൻ മന്ത്രി പി. ശങ്കരന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. കെ.മുരളീധരനാണ് പുരസ്‌കാരം കൈമാറിയത്. ആര്യാടന്റെ പ്രതീക്ഷിക്കാത്ത വിയോഗം കേരളത്തിലങ്ങോളമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് കണ്ണീരാവുമ്പോൾ രാഷ്ട്രീയത്തിനപ്പുറത്ത് മതനിരപേക്ഷതയും സാമൂഹിക മൂല്യങ്ങളും മുറുകെപ്പിടച്ച സ്വന്തം നേതാവിനെ ഹൃദയത്തിലേറ്റി വിലപിക്കുകയാണ് കോഴിക്കോട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |