റാന്നി : പെരുനാട് മഠത്തുംമൂഴി മേലേതിൽ വീട്ടിൽ ബാബു ജീവനൊടുക്കിയത് നാട്ടുകാരെ ഞെട്ടിച്ചു. സി.പി.എം അംഗമായ ബാബു പാർട്ടി നേതാക്കൾക്കും പഞ്ചായത്ത് പ്രസിഡന്റിനും എതിരെ കത്തെഴുതി ശേഷം തൂങ്ങി മരിച്ചെന്നത് പാർട്ടി പ്രവർത്തകർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. പ്രശ്നം പഞ്ചായത്തിലെ പ്രധാന എതിർകക്ഷിയായ ബി.ജെ.പിയും കോൺഗ്രസും ഏറ്റെടുത്തു. ഇന്നലെ വൈകിട്ട് ഇരുപാർട്ടികളും പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി.
പാർട്ടി കുടുംബമാണ് ബാബുവിന്റേത്. വെയിറ്റിംഗ് ഷെഡുമായി ബന്ധപ്പെട്ട തർക്കം ചർച്ചകളിലൂടെ പരിഹരിക്കാതെ ബാബുവിനെയും കുടുംബത്തെയും സമ്മർദ്ദത്തിലാക്കി കാര്യം നേടാൻ നടത്തിയ നീക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. പ്രശ്നത്തിൽ ബാബുവിന്റെ നിലപാടാണ് ന്യായമെന്ന് വാദിക്കുന്നവർ പാർട്ടിയിൽ ഏറെയുണ്ട്. മറുപക്ഷത്തുളള പഞ്ചായത്ത് പ്രസിഡന്റും പാർട്ടി ലോക്കൽ സെക്രട്ടറിയും വാർഡ് അംഗവും പാർട്ടിയുടെയും സർക്കാരിന്റെയും സംവിധാനം ഉപയോഗിച്ച് വെയിറ്റിംഗ് ഷെഡിന് സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചുവെന്നാണ് ആക്ഷേപം.
ഇപ്പോഴത്തെ വെയിറ്റിംഗ് ഷെഡിന് സ്ഥലം അനുവദിച്ചത് ബാബുവിന്റെ പിതാവായിരുന്നു. വീടിന്റെ മുൻവശത്താണ് വെയിറ്റിംഗ് ഷെഡ്. ശബരിമല പാതയ്ക്ക് അരികിലായുള്ള സ്ഥലത്ത് അയ്യപ്പൻമാർക്ക് വിശ്രമിക്കാനും മറ്റുമായി ഒാല ഷെഡ് നിർമിക്കുകയായിരുന്നു. അതിനോട് ചേർന്ന് കുളിക്കടവുമുണ്ടായിരുന്നു. പൊതുവായി ഉപയോഗിച്ചിരുന്ന ഇൗ ഷെഡ് പഞ്ചായത്ത് പിന്നീട് വെയിറ്റിംഗ് ഷെഡാക്കി. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി ഇവിടെ പാർട്ടിയുടെ സ്തൂപം സ്ഥാപിക്കുകയും ചെയ്തു. വീടിന് സമീപത്ത് ബാബു നാലുമുറി കട പണിയാൻ തീരുമാനിച്ചപ്പോൾ പുറമ്പോക്ക് കയ്യേറുന്നുവെന്ന് പറഞ്ഞ് പഞ്ചായത്ത് അധികൃതർ തർക്കവുമായെത്തി. പാർട്ടി ഇടപെട്ട് പ്രശ്നം പരിഹരിച്ചതാണ്. വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ നടപടികളിലേക്ക് കടന്നതോടെയാണ് പാർട്ടി നേതാക്കളുടെ പേര് എഴുതിവച്ച് ബാബു ജീവനൊടുക്കിയതെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |