കോൺഗ്രസ് എന്ന ആശയത്തെ ഒരു വികാരമായി ജീവിതാവസാനം വരെ കൊണ്ടുനടന്ന നേതാവാണ് ആര്യാടൻ മുഹമ്മദ്. വ്യക്തിപരമായി എനിക്ക് ഗുരുനാഥനെയാണ് നഷ്ടപ്പെട്ടത്. സ്വയാർജിതമായ വായനയും അറിവുംകൊണ്ട് കേരള നിയമസഭയിലെ അതിപ്രഗത്ഭരായ അംഗങ്ങളുടെ ഗണത്തിൽ മുൻനിരയിലാണ് ആര്യാടൻ സാറിന്റെ സ്ഥാനം. 2001ൽ ആദ്യമായി നിയമസഭയിൽ എത്തുമ്പോൾ ഒരു അദ്ധ്യാപകനെപോലെ സഭാ നടപടിക്രമങ്ങളെക്കുറിച്ചും ബഡ്ജറ്റിനെക്കുറിച്ചും പഠിപ്പിച്ച് തന്നത് അദ്ദേഹമായിരുന്നു. നിയമനിർമ്മാണ വേളകളിൽ അദ്ദേഹം ഉയർത്തുന്ന വാദഗതികൾ ഏതൊരു പ്രഗത്ഭനായ അഭിഭാഷകനെയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു. ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് മാത്രമാണ് അദ്ദേഹം നിയമസഭയിൽ പ്രസംഗിച്ചിരുന്നത്. ഇന്ത്യൻ ഭരണഘടനയെപ്പറ്റി ഇത്രയും ആഴത്തിൽ അറിവുള്ള മറ്റൊരു രാഷ്ട്രീയ നേതാവിനെ ഞാൻ കണ്ടിട്ടില്ല. ഏഴുപതിറ്റാണ്ടുകാലം മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ആര്യാടൻ നെടുനായകത്വം വഹിച്ചു. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായിരുന്ന ആര്യാടന്റെ സ്ഥിരോത്സാഹവും കഠിന പ്രയത്നവുമാണ് ജില്ലയിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുണ്ടാക്കിയത്. മലബാറിന്റെ രാഷ്ട്രീയ ഭൂമികയിൽ മതേതര ജനാധിപത്യത്തിന്റെ അടയാളമായി മാറുകയായിരുന്നു ആര്യാടൻ. ഇന്ത്യയെന്ന മഹത്തായ ആശയത്തിനുവേണ്ടി എക്കാലവും നിലകൊണ്ട കറകളഞ്ഞ മതേതരവാദി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |