■കേരളം തീവ്രവാദ ശക്തികളുടെ വിളനിലമായി
തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണി സർക്കാരിൽ സർവ്വത്ര അഴിമതിയും കുടുംബാധിപത്യവുമാണെന്നും, ഇടതുപക്ഷ ആശയങ്ങളിൽ പൂർണമായും വെള്ളം ചേർക്കപ്പെട്ടെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ കുറ്റപ്പെടുത്തി. വിധ്വംസക തീവ്രവാദ ശക്തികളുടെ വിളനിലമായി കേരളം മാറി. ഇടതുപക്ഷ സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് തീവ്രവാദശക്തികൾ അരാജകത്വം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തലസ്ഥാന ജില്ലയിലെ ബി.ജെ.പി ബൂത്ത് അദ്ധ്യക്ഷന്മാരുടെയും ചുമതലക്കാരുടെയും നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ. മനുഷ്യത്വപരമായും സാമൂഹ്യ കാഴ്ചപ്പാടോടെയും പ്രവർത്തിക്കുന്ന ബി.ജെ.പിയാണ് രാജ്യമാകെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഏക രാഷ്ട്രീയപ്പാർട്ടിയെന്ന് അവകാശപ്പെട്ട നദ്ദ, കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ ഗുണഗണങ്ങളും എണ്ണിപ്പറഞ്ഞു. ബൂത്ത് തലപ്രവർത്തകർ താഴേത്തട്ടിലിറങ്ങിച്ചെന്ന് കേരളത്തിലും ഇന്ത്യയിലും ഏതുതരത്തിലുള്ള ഭരണമാണ് നടക്കുന്നതെന്ന് ജനങ്ങളോട് സംവദിക്കണം.
സാമ്പത്തിക അച്ചടക്കമില്ലാത്ത സംസ്ഥാനമായി ഇടതുഭരണത്തിൽ കേരളം മാറി. 3,30,000 കോടിയാണ് കേരളത്തിന്റെ കടബാദ്ധ്യത. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വലിച്ചിഴയ്ക്കപ്പെട്ടു. സ്വപ്ന സുരേഷ് ഈ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും കുടുംബത്തിനെതിരെയും മൊഴി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ ബന്ധുക്കൾക്ക് സർവകലാശാലകളിൽ നിയമനം നൽകുന്നു. മുഖ്യമന്ത്രിയും ഓഫീസും ശിക്ഷിക്കപ്പെടാതിരിക്കാനായി ലോകായുക്തയുടെ അധികാരപരിധി കുറയ്ക്കുന്നു.
18കോടി അംഗങ്ങളുള്ള ബി.ജെ.പി ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ്.പാവപ്പെട്ടവർ, കൃഷിക്കാർ, ചെറുപ്പക്കാർ, വനിതകൾ എന്നിവരുടെയെല്ലാം ക്ഷേമമാണ് ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നത്. കൊവിഡ് കാലത്തെ സന്നദ്ധപ്രവർത്തനങ്ങളിലൂടെ ബി.ജെ.പി പ്രവർത്തകർ രാജ്യമെമ്പാടും അതിന്റെ മാനുഷിക മുഖം പ്രകടമാക്കി. മുമ്പ് ഇന്ത്യ ലോകത്തിന് മുന്നിൽ കൈ നീട്ടിയിരുന്നുവെങ്കിൽ ഇന്ന്
അങ്ങോട്ട് കൊടുക്കുകയാണ്. കൊവിഡ് കാലത്ത് 100 രാജ്യങ്ങളിലേക്കാണ് വാക്സിൻ കയറ്റുമതി ചെയ്തത്. അതിൽ 48 രാജ്യങ്ങൾക്ക് സൗജന്യമായാണ് നൽകിയത്. 55,000 കോടിയുടെ ദേശീയപാതാ വികസനത്തിലടക്കം കേരളത്തെ മോദിസർക്കാർ കൈയയച്ച് സഹായിക്കുന്നു.കൊവിഡ് കാലത്ത് കേരളത്തിലെ 1.9 കോടി ആളുകൾക്കാണ് സൗജന്യ ഭക്ഷ്യധാന്യവിതരണം നടത്തിയതെന്നും നദ്ദ പറഞ്ഞു.
ബി.ജെ.പി ജില്ലാ കമ്മിറ്റി ആസ്ഥാന മന്ദിര ഉദ്ഘാടനവും ഇതേ ചടങ്ങിൽ നദ്ദ നിർവഹിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ എം.പിമാരായ പ്രകാശ് ജാവദേക്കർ, രാധാമോഹൻദാസ് അഗർവാൾ,
സംസ്ഥാന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സ്വാഗതം പറഞ്ഞു. തലസ്ഥാനജില്ലയിലെ മുൻകാല അദ്ധ്യക്ഷന്മാരെ ചടങ്ങിൽ ആദരിച്ചു. മഹിളാമോർച്ച ഡയറക്ടറി നദ്ദ പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |