ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടനയ്ക്കെതിരെ കൂടുതൽ നടപടികളുമായി കേന്ദ്രസർക്കാർ. പി.എഫ്.ഐയുടെ എല്ലാ സോഷ്യൽ മീഡിയാ ഹാൻഡിലുകളും ഉടൻ മരവിപ്പിക്കും. ഇതിനായുള്ള നടപടിയെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.ടി മന്ത്രാലയത്തിന് നിർദ്ദേശം നൽകി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാൻ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്, സ്വത്തുവകകൾ പിടിച്ചെടുത്ത് മുദ്രവച്ച് കണ്ടുരകെട്ടാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
പി.എഫ്,ഐയിൽ നിന്ന് പിരിഞ്ഞതായി അംഗങ്ങൾ പ്രഖ്യാപിക്കേണ്ടി വരും, അല്ലെങ്കിൽ നിരോധിത സംഘടനയിൽ തുടർന്നതിന് രണ്ട് വർഷം തടവും പിഴയും അനുഭവിക്കേണ്ടി വരുമെന്നും ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. നിരോധനം സംബന്ധിച്ച് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം പരസ്യപ്പെടുത്താൻ നിയമനിർവഹണ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പി.എഫ്.ഐ ഓഫീസുകളിൽ പ്രാദേശിക പോലീസ് നോട്ടിഫിക്കേഷൻ ഒട്ടിക്കുകയും അതിന്റെ പകർപ്പുകൾ പ്രധാന ഭാരവാഹികൾക്ക് അയക്കുകയും ഉത്തരവിന്റെ ഉള്ളടക്കം ഉച്ചഭാഷിണിയിലൂടെ വായിക്കുകയും ചെയ്യും.
യു.എ.പി.എ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. യു.എ.പി.എ നിയമപ്രകാരം ഒരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചാൽ 15 ദിവസത്തിനുള്ളിൽ പി.എഫ്.ഐയും അതിന്റെ അനുബന്ധ സംഘടനകളും രേഖകളെല്ലാം പൊലീസിനെ അറിയിക്കുകയും അവർക്ക് കൈമാറുകയും വേണം.
പിഎഫ്‌ഐയെ നിരോധിച്ചതിന് ശേഷം സംഘടനയിൽ നിന്ന് പുറത്തുപോകാൻ അതിലെ അംഗങ്ങൾക്ക് മതിയായ സമയം നൽകും. എന്നാൽ അംഗങ്ങളിൽ നിന്ന് എന്തെങ്കിലും കുറ്റകരമായ രേഖകൾ കണ്ടെത്തിയാൽ ആ വ്യക്തിക്കെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യു.എ.പി.എ പ്രകാരം പി.എഫ്.ഐയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന അംഗങ്ങൾ പണമോ സെക്യൂരിറ്റികളോ ക്രെഡിറ്റുകളോ ഉപയോഗിച്ച് ഏതെങ്കിലും വിധത്തിൽ പണമടയ്ക്കുകയോ വിതരണം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ മറ്റെന്തെങ്കിലും ഇടപാട് നടത്തുകയോ ചെയ്യുന്നത് തടയും.
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർ.ഐ.എഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എ.ഐ.ഐ.സി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻ.സി.എച്ച്.ആർ.ഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |