തിരുവനന്തപുരം: കേന്ദ്രസർക്കാർ നിരോധിച്ച റിഹാബ് ഫൗണ്ടേഷനുമായി ഒരു ബന്ധവുമില്ലെന്നും താൻ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. യു.എ.ഇയിൽ പര്യടനത്തിലുള്ള മന്ത്രി ഇന്ന് കേരളത്തിൽ തിരിച്ചെത്തും.
റിഹാബ് ഫൗണ്ടേഷനുമായി തന്നെയും തന്റെ പാർട്ടിയായ ഐ.എൻ.എല്ലിനെയും ബന്ധപ്പെടുത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തിയ പ്രസ്താവന ഉണ്ടയില്ലാ വെടിയാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പരിഹാസ്യമായ അസംബന്ധങ്ങൾ എഴുന്നെള്ളിച്ച് മാദ്ധ്യമങ്ങളിൽ സാന്നിദ്ധ്യമറിയിക്കുക എന്നതിലപ്പുറം സുരേന്ദ്രന്റെ പ്രസ്താവനയെ കാണുന്നില്ല. എല്ലാ തീവ്രവാദ സരണികളെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുകയെന്നത് ഐ.എൻ.എല്ലിന്റെയും ഇടതുപക്ഷ മുന്നണിയുടെയും ഇടതുമന്ത്രിസഭയുടെയും പ്രഖ്യാപിത നിലപാടാണ്.
കുറേക്കാലമായി റിഹാബ് ഫൗണ്ടേഷന്റെ ഭാരവാഹിത്വമോ സാമ്പത്തിക ഇടപാടുകളോ അഹമ്മദ് ദേവർകോവിൽ നടത്താറില്ലെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഐ.എൻ.എല്ലിന്റെ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാന് ഇപ്പോഴും റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ട്. ഐ.എൻ.എല്ലിൽ ഇരുവിഭാഗങ്ങൾ തമ്മിലെ തർക്കം മുറുകുകയും റിഹാബ് ഫൗണ്ടേഷനകത്ത് പോപ്പുലർഫ്രണ്ട് ആധിപത്യമുറപ്പിക്കുകയും ചെയ്തതോടെ ദേവർകോവിൽ ഫൗണ്ടേഷനുമായുള്ള ബന്ധം പൂർണ്ണമായി അവസാനിപ്പിച്ചു.
1994ൽ മുസ്ലിംലീഗ് വിട്ടുവന്ന ഇബ്രാഹിം സുലൈമാൻ സേട്ടാണ് ഐ.എൻ.എല്ലിനൊപ്പം റിഹാബ് ഫൗണ്ടേഷനും രൂപീകരിച്ചത്. മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസാവശ്യത്തിന് ഫണ്ട് കണ്ടെത്തുകയായിരുന്നു ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |