വിതുര: പാലത്തിനായി മുപ്പതുവർഷമായുള്ള മണലി നിവാസികളുടെ കാത്തിരിപ്പിന് വിരാമം. വിതുര പഞ്ചായത്തിലെ മണലി, ആനപ്പാറ, പൊന്നാംചുണ്ട്, തേവിയോട് വാർഡുകളെ തമ്മിൽബന്ധിപ്പിച്ചാണ് പുതിയ പാലം വരുന്നത്. വാമനപുരം നദിയിൽ ആനപ്പാറ മണലിയിലുണ്ടായിരുന്ന പാലം 1992 ൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരുന്നു. ഇതോടെ മണലിനിവാസികൾ ഒറ്റപ്പെട്ടു. പാലം നഷ്ടപ്പെട്ടതോടെ നാട്ടുകാർ വർഷങ്ങളോളം നദി മുറിച്ചുകടന്നാണ് ആനപ്പാറയിലും, വിതുരയിലും എത്തിയിരുന്നത്. മഴക്കാലമാകുന്നതോടെ ഇവരുടെ സഞ്ചാരം വഴിമുട്ടും. നദിയിലൂടെ സഞ്ചരിക്കുന്നതിനിടയിൽ അനവധി പേർ ഒഴുക്കിൽപെട്ട് മരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും ഒഴുക്കിൽപ്പെട്ടിട്ടുണ്ട്. അപകടത്തിൽപ്പെട്ട അനവധി പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതോടെ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർക്കും ത്രിതലപഞ്ചായത്തിനും നാട്ടുകാർ നിരവധി തവണ നിവേദനം നൽകി. മാത്രമല്ല അപകടങ്ങളും. മരണങ്ങളും തുടർക്കഥയായതോടെ നാട്ടുകാർ സമരവുമായി രംഗത്തിറങ്ങി. പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ട് രണ്ട് മാസമായി. പാലത്തിന്റെ ഉദ്ഘാടനം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ 25 ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് ഉദ്ഘാടനം നടത്താൻ അടിയന്തരനടപടികൾ സ്വീകരിച്ചത്. ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് മണലിയിൽ നടക്കുന്ന യോഗത്തിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർപ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ് എന്നിവരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുക്കും.
പാലത്തിനായി മുട്ടിയ വാതിലുകൾ തുറക്കാതെ വന്നതോടെ നാട്ടുകാർ കാട്ടുകമ്പും, കമ്പിയും, പലകയും ഉപയോഗിച്ച് നാടൻസാങ്കേതികവിദ്യയിലൂടെ താത്കാലികപാലം നിർമ്മിച്ചു. ഈ പാലത്തിലൂടെയാണ് വർഷങ്ങളോളം സഞ്ചരിച്ചത്. ഇതിനിടയിലും അനവധി പേർ പാലത്തിൽ നിന്ന് വീണ് മരിച്ചിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ പാലവും തകർന്നു. ഇതോടെ വീണ്ടും നദി നീന്തിക്കയറേണ്ട അവസ്ഥയിലായി. അപകടം പതിവായതോടെ പഞ്ചായത്ത് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് വീണ്ടും താത്കാലികപാലം നിർമ്മിച്ചു. പിന്നീട് വർഷങ്ങൾ ഈ പാലത്തിലൂടെയായിരുന്നു സഞ്ചാരം. ഈ പാലവും ശോചനീയാവസ്ഥയിലായതോടെ വീണ്ടും സമരങ്ങൾ അരങ്ങേറി.
നാട്ടുകാരുടെ ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചു. ഇതിനെ തുടർന്ന് പുതിയപാലം നിർമ്മിക്കുന്നതിനായി നബാർഡ് 1.68 കോടിരൂപ അനുവദിച്ചു. കൂടാതെ മുൻ എം.എൽ.എ കെ.എസ്.ശബരിനാഥൻ പ്രാദേശിക വികസനഫണ്ടിൽനിന്ന് 42 ലക്ഷം രൂപ കൂടി അനുവദിക്കുകയായിരുന്നു. 20.6 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. പുതിയ പാലം നിർമ്മിക്കുന്നതിനിടയിൽ അനുഭവപ്പെട്ട ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്ന് പാലത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു. എം.എൽ.എയുടെ ശ്രമഫലമായി വീണ്ടും നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിൽ നടത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |