വസ്ത്രങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ എല്ലാവർക്കും സാധിക്കും. എന്നാൽ സാരിയിൽ പരീക്ഷണം നടത്തി ഫാഷൻ ലോകത്ത് തിളക്കമാർന്ന വിജയം കൈവരിച്ച രണ്ടു സഹോദരിമാരെ പരിചയപ്പെടാം. തുണിത്തരങ്ങളെ കുറിച്ച് യാതൊരുവിധ പരിജ്ഞാനവും ഇല്ലാതിരുന്നിട്ടും സുജാത, തനിയാ ബിശ്വാസ് എന്നീ രണ്ട് സഹോദരിമാർ മനോഹരമായ സാരികൾ നിർമ്മിച്ച് പുതിയൊരു മാറ്റം തന്നെയാണ് കുറിച്ചത്.
ഇന്ന് ലോകം മുഴുവനും ഉപഭോക്താക്കളും 50 കോടി മുല്യവുമുള്ള കമ്പനിയാണ് സു-താ. 16,000 നെയ്ത്തുകാരെ ശാക്തീകരിച്ചാണ് 'സു-താ' എന്ന സംരംഭം സുജാതയും തനിയായും ആരംഭിച്ചത്. 'ത്രെഡ്' എന്നർത്ഥം വരുന്ന സു-താ കോട്ടൺ സാരികളുടെ ലോകത്തിലെ വലിയ മാറ്റത്തിനാണ് വഴിയൊരുക്കിയത്. 2016ൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നെയ്ത്തിന്റെ ലോകത്തിൽ ഓൺലൈൻ ബിസിനസിലൂടെയാണ് ഈ സംരംഭത്തിന്റെ തുടക്കം.
ജംദാനി നെയ്ത്ത്, മുൾമുൾ, മൽകേഷ്, ബനാറസി തുടങ്ങിയ വൈവിധ്യമാർന്ന കോട്ടൺ സാരികളുടെ വിശിഷ്ടമായ ശ്രേണിയും സിൽക്കിലും കോട്ടണിലും ഹാൻഡ് ബാത്തിക്, ബ്ലോക്ക് പ്രിന്റിംഗ്, എംബ്രോയ്ഡറി തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുമാണ് സാരികൾ നിർമ്മിച്ചിട്ടുള്ളത്. കൂടാതെ മൾബറി സിൽക്ക്, കൈത്തറി ഇക്കാറ്റുകൾ, ലിനൻ എന്നിവയ്‌ക്കൊപ്പം ഒന്നിച്ച് നിന്നുകൊണ്ടും സു- ത പ്രവർത്തിച്ചിട്ടുണ്ട്.
ഐ.ഐ.ടി ബോംബെയിൽ നിന്നും ഇ കൊമേഴ്‌സ് ബിസിനസിൽ പിഎച്ച്‌ഡി ചെയ്തിരുന്ന സുജാതയും ഐ.ഐ.എം ലക്‌നൗവിൽ നിന്നും എം.ബി.എ കഴിഞ്ഞ താനിയയും സ്വന്തമായൊരു ബിസിനസിനെ കുറിച്ച് ആലോചിക്കാൻ തുടങ്ങിയപ്പോൾ തന്നെ തിരഞ്ഞെടുത്തതാണ് സാരികൾ. സാരികളിൽ വിസ്മയം തീർത്ത് പുതിയ പരീക്ഷണങ്ങൾ ഇതിൽ നടത്താമെന്നും അതിൽ നിന്നും വരുമാനം നേടി മറ്റുള്ളവർക്കും ഗുണകരമാകുന്ന ബിസിനസ് ആക്കാമെന്നുമാണ് പിന്നീട് ഇവർ ചിന്തിച്ചത്.
നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും സമൂഹത്തെ ക്രിയാത്മകമായി സ്വാധീനിക്കാനും ഇന്ത്യയിലെ നശിച്ചുകൊണ്ടിരിക്കുന്ന കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാനുമായി ഒരു ബ്രാൻഡ് ആരംഭിക്കാനുള്ള ശക്തമായ ആഗ്രഹം സു-തായ്ക്ക് പിന്നിലുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ 'സൂത ക്വീൻസ്' എന്ന സൈറ്റിലാണ് വസ്ത്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇവർ പോസ്റ്റുചെയ്യുന്നത്. സാരിയുടെ പിന്നിലെ കഥകളെയും ഇവർ ഇതിലൂടെ കാഴ്ചക്കാരിലേക്ക് എത്തിക്കാറുണ്ട്. കൊവിഡ് കാലഘട്ടത്തിൽ പോലും സാരിയ്ക്കായി ആളുകൾ സു-താ സൈറ്റിൽ പരതാറുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |