SignIn
Kerala Kaumudi Online
Friday, 15 May 2026 11.23 PM IST

അടുത്ത വർഷം കാർ വാങ്ങാൻ ഒരുങ്ങുന്നവരുടെ ശ്രദ്ധയ്‌ക്ക്, കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനം അറിഞ്ഞോ?

car

ന്യൂഡൽഹി: ഡ്രൈവറെക്കൂടാതെ എട്ടുസീറ്റുവരെയുള്ള പുത്തൻ കാറുകളിൽ (എം-1 കാറ്റഗറി) ആറ് എയർബാഗുകൾ നിർബന്ധമാക്കുന്ന തീരുമാനം നടപ്പാക്കുന്നത് 2023 ഒക്‌ടോബർ ഒന്നിലേക്ക് നീട്ടി കേന്ദ്രസർക്കാർ. നാളെ പ്രാബല്യത്തിൽ വരേണ്ട തീരുമാനമാണ് കാർ നിർമ്മാതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരുവർഷത്തേക്ക് നീട്ടിയത്.

ആഗോള വാഹന വ്യവസായത്തിൽ എയർബാഗുകൾ ഉൾപ്പെടെയുള്ള വാഹനഘടകങ്ങളുടെ വിതരണശൃംഖലയിലെ പരിമിതികൾ കണക്കിലെടുത്താണ് തീരുമാനം നീട്ടിയതെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി ട്വീറ്റ് ചെയ്തു. എയർബാഗുകൾ നിർബന്ധമാക്കുന്നത് കാറുകളുടെ വില കൂട്ടുമെങ്കിലും യാത്രക്കാരുടെ സുരക്ഷയ്‌ക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു.

2022 ഒക്ടോബർ ഒന്നിന് ശേഷം നിർമ്മിക്കുന്ന എം-1 വിഭാഗത്തിലെ എല്ലാ വാഹനങ്ങളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കി 2022 ജനുവരി 14ന് മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

വാഹനവില കൂടും

നിലവിൽ ഡ്രൈവർക്കും മുൻസീറ്റ് യാത്രക്കാരനും മാത്രമാണ് മിക്ക കാറുകളിലും എയർബാഗുള്ളത്. മുന്നിൽ രണ്ടും ഇരുവശങ്ങളിലുമായി (കർട്ടൻ എയർബാഗ്) നാലും എയർബാഗുകൾ വേണമെന്നാണ് പുതിയ നിബന്ധന. ഒരു എയർബാഗിന് 5,000-6,000 രൂപനിരക്കിൽ വാഹനവില 50,000 രൂപവരെ കൂടുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്. എന്നാൽ ഒരു എയർബാഗിന് 800-900 രൂപയേ ആകൂ എന്നാണ് ഗഡ്കരി പറയുന്നത്.

''ഇന്ത്യയിൽ നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന കാറുകൾക്ക് 6 എയർബാഗുകൾപ്പെടെ മികച്ച സുരക്ഷാസൗകര്യങ്ങളുണ്ട്. ഇതേ സുരക്ഷാമികവുകളോടെ കാറുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിക്കാത്തത് അന്യായമാണ്. വാഹനവിലയല്ല,​ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന""

നിതിൻ ഗഡ്‌കരി,​

കേന്ദ്ര ഗതാഗതമന്ത്രി

എന്തുകൊണ്ട് എയർബാഗ്?​

അപകടങ്ങളുണ്ടാകുമ്പോൾ ഗുരുതര പരിക്കേൽക്കാതെ യാത്രക്കാരെ സംരക്ഷിക്കുന്ന കവചമെന്ന് എയർബാഗിനെ വിശേഷിപ്പിക്കാം.

 അരയ്ക്കു താഴെയുള്ള ശരീരഭാഗങ്ങളെ സംരക്ഷിക്കാൻ സീറ്റിലും ഡോറുകളിലും ഘടിപ്പിക്കുന്ന രണ്ട് സൈഡ് ടോർസോ എയർബാഗുകളും തലയ്‌ക്ക് ക്ഷതമേൽക്കുന്നത് തടയാനുള്ള രണ്ട് കർട്ടൻ/ട്യൂബ് എയർബാഗുകളുമാണ് കൂടുതലായി ഘടിപ്പിക്കേണ്ടത്.

 2021ൽ 1.55 ലക്ഷം പേരാണ് ഇന്ത്യയിൽ റോഡപകടത്തിൽ മരിച്ചത്. ഓരോ ദിവസവും 426 പേർ; ഓരോ മണിക്കൂറിലും 18 പേർ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്,​ എയർബാഗ് തുടങ്ങിയവയുടെ അഭാവമാണ് പലരുടെയും പരിക്ക് ​ഗുരുതരമാകാനും ജീവഹാനിക്കും വഴിവച്ചത്.

എന്തിന് സാവകാശം?​

കേന്ദ്ര നിർദേശം നടപ്പാക്കണമെങ്കിൽ 1.8 കോടിയോളം എയർബാഗുകൾ അധികം വേണ്ടിവരും. ഇപ്പോഴത്തേതിന്റെ മൂന്നിരട്ടിയാണിത്. നിലവിൽ വിതരണശൃംഖലയിലെ തടസങ്ങൾ പരിഗണിച്ചാണ് ഒരുവർഷത്തേക്ക് സാവകാശം.

എം-1 വിഭാഗം

എൻട്രി-ലെവൽ ഹാച്ച്ബാക്ക് (ചെറുകാറുകൾ)​,​ സെഡാൻ,​ എം.പി.വി.,​ എസ്.യു.വികൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AUTO, AUTONEWS, LIFESTYLE, AIRBAG, CAR, INDIA, MVD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY