SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.48 PM IST

പഴികേൾപ്പിക്കുന്നവരെ ചട്ടം പഠിപ്പിക്കാൻ മുഖ്യമന്ത്രി ഇന്ന് പൊലീസ് ആസ്ഥാനത്ത്

police

തിരുവനന്തപുരം: കാക്കിയുടെ ബലത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളും ഗുണ്ടായിസവും കാണിക്കുന്ന പൊലീസിലെ ഒരുകൂട്ടം 'സാറന്മാരെ" സർക്കാരിന്റെ പൊലീസ് നയം പഠിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പൊലീസ് ആസ്ഥാനത്തെത്തും. രാവിലെ പത്തര മുതൽ ഒരു മണിക്കൂർ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലാ പൊലീസ് മേധാവിമാർ, ഡി.ഐ.ജിമാർ, ഐ.ജിമാർ, എ.ഡി.ജി.പിമാർ, ഡി.ജി.പിമാർ എന്നിവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തും. പൊലീസിലെ അഴിമതിയും കെടുകാര്യസ്ഥതയും വച്ചുപൊറുപ്പിക്കില്ലെന്നാണ് സർക്കാർനയമെന്നും രാഷ്ട്രീയ പക്ഷപാതവും വ്യക്തിപരമായ ഇഷ്‌ടാനിഷ്ടങ്ങളും മാറ്റിവച്ച്, ജനങ്ങളുടെ പക്ഷത്തുനിൽക്കണമെന്നും വീഴ്‌ച്ചവരുത്തുന്നവരെ സംരക്ഷിക്കില്ലെന്നും ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അറിയിക്കും.

ഒരുവർഷത്തെ പ്രവർത്തനം അവലോകനം ചെയ്യുന്ന മുഖ്യമന്ത്രി വീഴ്ചകൾ തിരുത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. അറുപതിനായിരം അംഗങ്ങളുള്ള സേനയിൽ ആരിൽനിന്നെങ്കിലും അപാകതയുണ്ടായാൽ സേനയ്ക്ക് മൊത്തത്തിൽ ദോഷം ചെയ്യും. ജനങ്ങളോട് സഭ്യമായ വാക്കുകളേ പ്രയോഗിക്കാവൂ. പെരുമാറ്റം സ്പെഷ്യൽബ്രാഞ്ചും നിരീക്ഷിക്കും. സേനയ്ക്ക് അവമതിപ്പും അപകീർത്തിയുമുണ്ടാക്കരുത്. നീതിയും സുരക്ഷയും ഉറപ്പാക്കാൻ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം- ഈ നിലപാട് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ അറിയിക്കും.

സ്ത്രീകളും കുട്ടികളും പരാതി നൽകിയാൽ ഒരു മണിക്കൂറിനകം തുടർനടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് കർശനമായി നടപ്പാക്കണം. ഒത്തുതീർപ്പിന് പൊലീസിന് അധികാരമില്ല. ഒത്തുതീർപ്പെന്ന പേരിൽ പ്രതികളെ രക്ഷിക്കുന്നതും സ്ത്രീകളുടെ പരാതിയിൽ കേസെടുക്കാതിരിക്കുന്നതും പതിവാണ്. സ്ത്രീകളുടെ പരാതി സ്വീകരിക്കാൻ ആഴ്ചയിലൊരിക്കൽ എസ്.പിമാർ അദാലത്ത് നടത്തുമെന്നും ആഴ്ചയിലൊരിക്കൽ വനിതാ പൊലീസുകാർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കുമെന്നും പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ ചർച്ചചെയ്യാനും കേസന്വേഷണങ്ങളടക്കം വിലയിരുത്താനും എസ്.പിമാരുടെ യോഗം ഉച്ചയ്ക്ക് ഡി.ജി.പിയും വിളിച്ചിട്ടുണ്ട്.

പൊലീസ് നയത്തിൽ

വെള്ളം ചേർക്കേണ്ട

 കേസന്വേഷണത്തിൽ പക്ഷപാതം വേണ്ട. ജാതി-മതപരിഗണനയ്ക്കോ രാഷ്ട്രീയ-സാമുദായിക-വ്യക്തിഗത സ്വാധീനത്തിനോ വഴങ്ങരുത്. പാവപ്പെട്ടവരോടും സമ്പന്നരോടും രണ്ടുരീതി വേണ്ട.

 പരാതി സ്വീകരിക്കാതിരിക്കരുത്. പരാതിക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീസുരക്ഷയ്ക്ക് മുൻഗണനവേണം. വീഴ്‌ചവരുത്തിയാൽ ശക്തമായനടപടി.

 ക്രിമിനലുകളോടും ഗുണ്ടകളോടും മാഫിയകളോടും സൗഹൃദംപാടില്ല. ഒത്തുകളിച്ചാൽ സസ്പെൻഡ്ചെയ്യും. ഗുണ്ടകൾക്കെതിരെ പരാതിയുണ്ടായാൽ നടപടിയുണ്ടാവണം.

 പൊതുജനങ്ങളോട് ഏ​റ്റവും അടുത്ത് ഇടപഴകുന്നതാണ് പൊലീസ്. സർക്കാരിനെ ജനങ്ങൾ അളക്കുന്നത് പൊലീസിനെ വിലയിരുത്തിയാണ്. ജനപക്ഷത്തു നിന്നാവണം പൊലീസ് പ്രവർത്തിക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.