ന്യൂഡൽഹി: മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കാൻ ജനസംഖ്യാ നിയന്ത്രണം വേണമെന്ന് ആർ.എസ്.എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു. ആർ എസ്.എസ് സ്ഥാപന ദിനമായ വിജയദശമി ദിനത്തിൽ നാഗ്പൂർ ആർ.എസ്.എസ് ആസ്ഥാനത്തെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം നിയന്ത്രിക്കാൻ നിയമം വേണം. ജനസംഖ്യയെ വിഭവശേഷിയായും ജനസംഖ്യയ്ക്ക് വരുമാനം വേണമെന്നതും മനസിൽ കണ്ട് ഒരു ജനസംഖ്യാ നയം ഉണ്ടാവണം. വിഭവങ്ങൾ കെട്ടിപ്പടുക്കാതെ ജനസംഖ്യ വളർന്നാൽ ബാദ്ധ്യതയാവും. മതാടിസ്ഥാനത്തിലുള്ള ജനസംഖ്യാ അസമത്വം ഭൂമി ശാസ്ത്രപരമായ അതിരുകൾ മാറ്റും. ജനനനിരക്കിലെ വ്യത്യാസങ്ങൾക്കൊപ്പം ബലപ്രയോഗത്തിലൂടെയും നുഴഞ്ഞുകയറ്റത്തിലൂടെയുമുള്ള മാറ്റങ്ങളും ജനസംഖ്യാ അസമത്വത്തിന് കാരണമാണ്. ഹിന്ദു രാഷ്ട്ര സങ്കല്പത്തോട് യോജിക്കുന്നവർ പോലും ഹിന്ദു എന്ന വാക്കിനെ എതിർക്കുന്നു. അതിലൊന്നും ഞങ്ങൾക്ക് പ്രശ്നമില്ല. ആശയ വ്യക്തതക്കായി ഹിന്ദു എന്നതിൽ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം തുടരും. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നത് സംഘത്തിന്റെ സ്വഭാവമല്ല. സാഹോദര്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും പക്ഷത്താണ് സംഘം. ക്ഷേത്രവും വെള്ളവും ശ്മശാനവും എല്ലാവർക്കും പൊതുവായിരിക്കണം. ഖേദകരമായ കാര്യങ്ങളുടെ പേരിൽ നാം വഴക്കിടരുത്. സ്ത്രീകളോട് തുല്യതയോടെ പെരുമാറണം. തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യം നൽകണം. കൊവിഡിന് ശേഷം സാധാരണ നിലയിലാകുന്ന സമ്പദ് വ്യവസ്ഥ കൂടുതൽ വളരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പറന്നു. കായിക താരങ്ങൾ അഭിമാനമാകുകയാണ്. ഇംഗ്ലീഷ് നമ്മുടെ തലമുറയുടെ കരിയറിന് പ്രധാനമാണെന്നത് ഒരു മിഥ്യയാണ്. പുതിയ വിദ്യാഭ്യാസം വിദ്യാർത്ഥികളെ സംസ്‌കാരവും രാജ്യസ്നേഹവും ഉള്ളവരാക്കണമെന്നും മോഹൻ ഭഗവത് പറഞ്ഞു.
ദസറ ആഘോഷത്തിൽ മുഖ്യാതിഥിയായി വനിത
ചരിത്രത്തിലാദ്യമായി ആർ.എസ്.എസിന്റെ ദസറ ആഘോഷത്തിൽ മുഖ്യാതിഥിയായി വനിത. എവറസ്റ്റ് കൊടുമുടി രണ്ടു തവണ കീഴടക്കിയ ഹരിയാന സ്വദേശി സന്തോഷ് യാദവാണ് നാഗ്പുരിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്. ആഘോഷം ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത് ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |