കൊച്ചി: ടൂറിസ്റ്റ് ബസടക്കമുള്ള വാഹനങ്ങൾ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ഓടുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് സൂപ്രണ്ടുമാർ മുഖേനയും ട്രാൻസ്‌പോർട്ട് കമ്മിഷണർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ മുഖേനയും ഇത് നടപ്പാക്കാനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശിച്ചു. വടക്കഞ്ചേരിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
നിരോധിച്ച ഫ്ളാഷ്ലൈറ്റും മൾട്ടിടോൺ ഹോണുകളും ഹൈപവർ ഓഡിയോയുമുള്ള ടൂറിസ്റ്റ് ബസുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്നലെ കോടതിയിൽ ഇവ പ്രദർശിപ്പിച്ചു. ഈ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാനും ഡ്രൈവർമാരുടെ ലൈസൻസ് പിടിച്ചെടുത്ത് അയോഗ്യരാക്കാനും കോടതി നിർദ്ദേശിച്ചു. ഇത്തരം വാഹനങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരം നൽകുന്ന വ്ളോഗർമാരുടെ വിവരങ്ങൾ അറിയിക്കണം. ഈ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണം. വടക്കഞ്ചേരി അപകടത്തെക്കുറിച്ച് പൊലീസും മോട്ടോർവാഹന വകുപ്പും റിപ്പോർട്ട് നൽകണം. വ്ളോഗർമാക്കും മറ്റും എതിരെ എന്തു നടപടിയെടുക്കുമെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനും നിർദ്ദേശം നൽകി.
കൊല്ലം പെരുമൺ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പൂത്തിരി കത്തിക്കുന്നതിനിടെ ടൂറിസ്റ്റ് ബസിന് തീപിടിച്ചതിൽ ഡിവിഷൻബെഞ്ച് സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസിലെ ഉത്തരവുകൾ പാലിച്ചില്ലെന്നു വിലയിരുത്തിയാണ് റിപ്പോർട്ടുകൾ തേടിയത്. ഹർജി ഒക്ടോബർ പത്തിന് വീണ്ടും പരിഗണിക്കും. അപകടത്തിൽപെട്ട വാഹനത്തിൽ മൾട്ടി ടോൺ ഹോണും ഹൈപവർ ഓഡിയോയും പല നിറത്തിലുള്ള കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും ഉണ്ടെന്ന് ദൃശ്യങ്ങൾ പരിശോധിച്ച കോടതി ചൂണ്ടിക്കാട്ടി.
ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്ന് ഹാജരാകണം
അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസിലെ ഒരു യാത്രക്കാരന്റെ സന്ദേശം പരിഗണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും സ്വമേധയാ ഇടപെട്ടു. കേരളത്തെ കൊലക്കളമാക്കാൻ അനുവദിക്കില്ലെന്നും ഇത്തരം അപകടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനനടപടി വേണമെന്നും വാക്കാൽ പറഞ്ഞു. ഡ്രൈവർമാർ സ്വകാര്യസ്വത്താണെന്ന മട്ടിലാണ് റോഡ് ഉപയോഗിക്കുന്നത്. ഇവരുടെ കൂസലില്ലായ്‌മയാണ് അപകടങ്ങൾക്ക് കാരണം. ഇതുതന്നെയാണ് ഇന്നലത്തെ അപകടത്തിനും കാരണമെന്നും സിംഗിൾബെഞ്ച് പറഞ്ഞു. തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണറെ കക്ഷിചേർത്തു. അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്നുച്ചയ്ക്ക് നേരിട്ടോ ഓൺലൈനിലോ ഹാജരാകാനും ഉത്തരവിട്ടു. അപകടംനടന്ന മേഖലയിൽ വഴിവിളക്കുകൾ ഇല്ലെന്ന പരാതി വിലയിരുത്തി ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണവും തേടി. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് സർക്കാർ വിശദീകരിച്ചു.
വാഹനമോടിക്കുന്നവർക്ക്
നിയമത്തിൽ ഭയമില്ലാതായി
വാഹനമോടിക്കുന്നവർക്ക് നിയമത്തിൽ ഭയമില്ലാതായതോടെ അപകടങ്ങൾ തുടർക്കഥയായെന്നും, പിടിക്കപ്പെട്ടാൽ പിഴയൊടുക്കി ഊരിപ്പോകാനാവുമെന്ന സ്ഥിതി മാറണമെന്നും ഹൈക്കോടതി . വടക്കഞ്ചേരി അപകടത്തെത്തുടർന്ന് ഇന്നലെ സ്വമേധയാ പരിഗണിച്ച ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇതു പറഞ്ഞത്.
വാഹനങ്ങളിൽ ജി.പി.എസ്, എമർജൻസി ബട്ടൺ, സ്പീഡ് ഗവർണർ തുടങ്ങിയവ ഘടിപ്പിക്കണമെന്നതടക്കമുള്ള ഉത്തരവുകളും നിയമങ്ങളും നിലവിലുണ്ടെങ്കിലും, ഇവയൊന്നും നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ടൂറിസ്റ്റ് ബസ് അമിതവേഗത്തിൽ ഓടിയത്, വഴിയിലുണ്ടായിരുന്ന കാമറകളും പൊലീസുകാരും കണ്ടില്ലേ? വിട്ടുവീഴ്ചയില്ലാതെ നിയമം നടപ്പാക്കുമെന്ന് വന്നാൽ ഡ്രൈവർമാർക്ക് അശ്രദ്ധയുണ്ടാവില്ല. കാമറകൾ കാണുമ്പോൾ വേഗം കുറയ്ക്കുന്നത് ഇതുകൊണ്ടാണ്. മലയാളികൾ മറ്റുനാടുകളിൽ വാഹനമോടിക്കുമ്പോൾ നിയമം പാലിക്കും. ഇവിടെ വരുമ്പോൾ തനി മലയാളിയാകുന്നതെന്തു കൊണ്ടാണ് ? ആരെങ്കിലും ഇതൊക്കെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും വേണം.
വടക്കഞ്ചേരി അപകടം ഹൃദയഭേദകമാണ്. കുട്ടികളുമായിപ്പോയ വാഹനത്തിന് കൂടുതൽ ജാഗ്രത വേണ്ടിയിരുന്നു. ഇവിടെ പലരും ആറു വരിപ്പാതയിലും വലതു വശത്തു കൂടിയേ വാഹനം ഓടിക്കൂ. അപകടങ്ങൾ അഞ്ചു മിനിട്ടു നേരത്തെ വാർത്ത മാത്രമാണ്. സുരക്ഷിതയാത്രയ്ക്കായി നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ട്. റോഡിലെ പരമാവധി വേഗത്തിന്റെ കാര്യത്തിൽപ്പോലും ആശയക്കുഴപ്പമുണ്ട്. സീബ്രാലൈൻ റോഡിൽ എന്തിനാണെന്നു പോലും അറിയാത്ത ഡ്രൈവർമാരുണ്ട്. ലഹരി ഉപയോഗിച്ച് പൊതുവാഹനങ്ങൾ ഓടിക്കുന്നവരുണ്ട്. കർശന നടപടിയെടുത്താൽ തീരാവുന്ന പ്രശ്നങ്ങളാണിതെല്ലാം. എന്നാൽ നടപടിയെടുക്കേണ്ടവരുടെ കൈകൾ കെട്ടിയിരിക്കുകയാണ്.
കാറിനു മുന്നിലും പിന്നിലും സീറ്റു ബെൽറ്റ് വേണം. തൃശൂർ - കുന്നംകുളം, പാലക്കാട് - ഷൊർണൂർ റോഡുകൾ തകർന്ന നിലയിലാണ്. ഈ റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ ഭാഗ്യം കൊണ്ടാണ് വീടുകളിൽ തിരിച്ചെത്തുന്നത്. നഗരങ്ങളിൽ ബസുകൾ ഓവർടേക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല. നിശ്ചിത സമയത്തിന് ഓടിയെത്താൻ ബസുകളെ നിർബന്ധിക്കുന്നു. സമയത്തേക്കാൾ ജീവനാണ് വിലയെന്ന് തിരിച്ചറിയണം. - ഹൈക്കോടതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |