ബാലി ( ഇന്തോനേഷ്യ): റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കിടെ നടന്ന നയതന്ത്ര ചർച്ചയിലാണ് സംഘർഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയ നഷ്ടം ഓർമ്മിപ്പിച്ചുകൊണ്ടാണ് മോദി സംസാരിച്ചത്.
'കൊവിഡിന് ശേഷം പുതിയൊരു ലോകം പടുത്തുയർത്തേണ്ട ചുമതല നമുക്കാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണിൽ ജി20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നൽകുന്നു. ലോകത്തിന് സമാധാനം എന്ന സന്ദേശം നൽകുമെന്ന് ഉറപ്പ് നൽകുന്നു.'- മോദി പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഉച്ചകോടിക്കിടെ മോദി കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനും സാദ്ധ്യതയുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടക്കുക. ഡിസംബറിൽ ഇന്ത്യ ജി20 രാഷ്ട്രങ്ങളുടെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |