തിരുവനന്തപുരം : പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കുണ്ടമൺകടവിൽ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. നാലു കൊല്ലം മുമ്പ് കുണ്ടമൺകടവിൽ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ടത് കഴിഞ്ഞ ജനുവരി മൂന്നിന് ആത്മഹത്യ ചെയ്ത പുളിയറക്കോണം തുരുത്തുംമൂലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആർ.എസ്.എസ് പ്രവർത്തകൻ പ്രകാശും (26) സുഹൃത്തുക്കളും ചേർന്നാണെന്ന് ഇയാളുടെ സഹോദരൻ പ്രശാന്തിന്റെ മൊഴി അടുത്തിടെ പുറത്ത് വന്നിരുന്നു. കേസ് അന്വേഷണത്തിന് ഏറെ ഉപകാരപ്പെട്ട ഈ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ വേഗത്തിലാക്കാനാണ് പൊലീസ് തീരുമാനം.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എസ് പി പി പി സദാനന്ദനെ നിയമിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സ്ഥലമാറ്റ പട്ടികയിൽ എസ് പി സദാനന്ദനെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ ആശ്രമം കത്തിച്ച കേസ് വിദഗ്ദ്ധമായി അന്വേഷിച്ച് തുമ്പുണ്ടാക്കിയ സംഘത്തിലുള്ള എസ് പി പി പി സദാനന്ദനെ മാറ്റിയ തീരുമാനം മണിക്കൂറുകൾക്കകം മരവിപ്പിക്കുകയായിരുന്നു. സദാനന്ദന് തന്നെ ചുമതല നൽകി പ്രത്യേക അന്വേഷണം സംഘം രൂപീകരിക്കാനാണ് ഡി ജി പിയുടെ പുതിയ ഉത്തരവ്.
ആശ്രമം കത്തിച്ച കേസിനൊപ്പം, പ്രതിയെന്ന് ഇപ്പോൾ കണ്ടെത്തിയ പ്രകാശന്റെ മരണകാരണവും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ദിനരാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ.ബിജു , സിഐ സുരേഷ്‌കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |