സംവാദപരിപാടിയിൽ നിന്ന് ശശി തരൂരിനെ വിലക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും" എന്ന സംവാദ പരിപാടിയിൽ നിന്നാണ് അവസാന നിമിഷം സംഘാടകർ പിന്മാറിയത്. ഇത് കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ സമ്മർദ്ദത്തിന്റെ ഫലമായാണെന്ന് ആരോപണം ഉയർന്നിരുന്നു. ശശി തരൂരിനെതിരായ നീക്കമാണ് ഇതിന് പിന്നിലെന്നായിരുന്നു വിമർശനം.
എന്നാൽ, തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണെന്നും, അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണ്ണമനസോടെ തയ്യാറാണ് എന്നുമാണ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
''യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും" എന്ന സംവാദ പരിപാടിയിൽ നിന്നും കെപിസിസി നേതൃത്വം ഡോ. ശശി തരൂർ എംപിയെ തടഞ്ഞു എന്ന വാർത്ത അടിസ്ഥാനരഹിതമാണ്.
യൂത്ത് കോൺഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തിൽ ഇടംപിടിച്ച യൂത്ത് കോൺഗ്രസ്സിനെ ഇത്തരത്തിൽ ഒരു പരിപാടിയിൽ നിന്ന് വിലക്കാൻ കെപിസിസി ശ്രമിക്കില്ല.
ശ്രീ. ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സമുന്നതനായ നേതാവാണെന്നത് തർക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തിൽ എവിടെയും രാഷ്ട്രീയ പരിപാടികൾ നൽകാൻ കെപിസിസി നേതൃത്വം പൂർണ്ണമനസ്സോടെ തയ്യാറാണ് .
രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോൺഗ്രസ്സ് പ്രവർത്തകർ അവജ്ഞയോടെ തള്ളിക്കളയണം'' .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |