കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ആരോപണവിധേയനായ സി ഐ പി ആർ സുനു വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചു. കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണ് രാവിലെ ഡ്യൂട്ടിയ്‌ക്കെത്തിയത്. യുവതിയുടെ പീഡന പരാതിയിൽ കഴിഞ്ഞാഴ്ചയാണ് തൃക്കാക്കര പൊലീസ് സുനുവിനെ കസ്റ്റഡിയിലെടുത്തത്.
താൻ നിരപരാധിയാണെന്ന് സുനു പ്രതികരിച്ചു. നിരപരാധിത്വം അധികൃതർക്ക് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് തിരികെ ജോലിക്ക് കയറിയതെന്നും പരാതിക്കാരിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും സുനു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ സുനുവിനെ പൊലീസ് വിട്ടയച്ചിരുന്നു. സുനുവിന്റെയും പരാതിക്കാരിയുടെയുമൊക്കെ ഫോണുകൾ അന്വേഷണ സംഘം പരിശോധിച്ചിരുന്നു.
സ്ത്രീ പീഡനം അടക്കം ആറ് കേസുകളിൽ സുനു പ്രതിയായിട്ടുണ്ട്. 15തവണ വകുപ്പുതല അന്വേഷണവും നടപടിയും നേരിട്ടിട്ടുണ്ട്. പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാൻ സർക്കാർ നടപടി തുടങ്ങിയതായിട്ടുള്ള റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സുനുവിനെ പിരിച്ചുവിടാനുള്ള ശുപാർശ ഡി ജി പി നൽകിക്കഴിഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് സുനു ഡ്യൂട്ടിയ്‌ക്കെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |