കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏഷ്യാക്കാരടക്കമുള്ള പ്രവാസികളിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്കായുള്ള പരിശോധന രാജ്യത്ത് വ്യാപകമായതിന് പിന്നാലെയുള്ള കണക്കുകളിലാണ് ഇത് വ്യക്തമായത്. അനധികൃത താമസക്കാർക്കെതിരെ സുരക്ഷാ ഏജൻസികൾ നടത്തി വരുന്ന പരിശോധന കർശനമായി തുടർന്ന് വരികയാണ്. ഇങ്ങനെ പിടികൂടുന്നവരെ തിരികെ രാജ്യത്തേയ്ക്ക് പ്രവേശിക്കാൻ കഴിയാത്ത വിധത്തിലാണ് നാട് കടത്തുന്നത്. അതിനാൽ തന്നെ വലിയൊരു വിഭാഗം പ്രവാസികൾക്ക് എന്നന്നേയ്ക്കുമായി കുവൈറ്റ് വിട്ട് പോകേണ്ടി വന്നിട്ടുണ്ട്. ഒരു വർഷത്തിനിടയിൽ ഇങ്ങനെ 24,000 അനധികൃത താമസക്കാരുടെ കുറവ് രേഖപ്പെടുത്തിയതായാണ് അധികൃതർ വ്യക്തമാക്കുന്നത്.
അനധികൃതമായി താമസിക്കുന്ന പ്രവാസികളുടെ എണ്ണം, പരിശോധനകൾക്കും നാടുകടത്തലിനും ശേഷം 160,000ൽ നിന്നും 136,000 ആയി കുറഞ്ഞതായി പത്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇങ്ങനെ പുറത്താക്കപ്പെട്ടവരിൽ ഏറിയ പങ്കും ഏഷ്യാക്കാരാണ് എന്നാണ് വിവരം. അതേ സമയം സൽമാനിയ്യയിൽ നടന്ന പരിശോധനയിൽ 11 ട്രാൻസ്ജെൻഡറുകളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധമായി മസാജ് പാർലറുകളിൽ ജോലി ചെയ്ത് വന്നിരുന്ന ഏഷ്യൻ വംശജരാണ് പിടിയിലായത്. ഇവർ സദാചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |