ന്യൂഡൽഹി:എന്ത് കൊണ്ടാണ് നിങ്ങൾ വിദേശ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാത്തതെന്ന് എൻ.ആർ.ഐ ഇതര സീറ്റുകളിൽ പ്രവേശനം തേടുന്ന ഇന്ത്യയിൽ താമസിക്കുന്ന ഒ.സി.ഐ വിദ്യാർത്ഥികളോട് സുപ്രീം കോടതി. നീറ്റ് പ്രവേശനത്തിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് മാത്രമെ ഒ.ഐ.സി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുള്ളുവെന്ന 2021 ലെ കേന്ദ്ര സർക്കാർ വിജ്ഞാപനത്തെ ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം കേൾക്കുന്നതിനിടയിലായിരുന്നു ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ , ജസ്റ്റിസ് സുധാൻ ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്.
ചില കുട്ടികളുടെ ജനനം വിദേശ രാജ്യത്ത് നടക്കുന്നു. അവർക്ക് സ്വയമേവ പൗരത്വം ലഭിക്കും. എന്നാൽ പിന്നീട് അവർക്ക് ഇത് പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. അവർ അവിടെയും ഇവിടെയുമില്ലാതെ കുടുങ്ങിക്കിടക്കുകയാണ്. ജസ്റ്റിസ് ബൊപ്പണ്ണ അഭിപ്രായപ്പെട്ടു. എന്ത് കൊണ്ടാണ് നിങ്ങൾക്ക് ഇവിടെ പൗരത്വം ലഭിക്കാത്തതെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയയും ചോദിച്ചു.
ഒരാൾക്ക് പ്രായപൂർത്തിയായതിന് ശേഷം മാത്രമെ പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കാൻ കഴിയൂവെന്നും പ്രവേശനത്തിന് അപേക്ഷിക്കുന്ന ഭൂരിപക്ഷം വിദ്യാർത്ഥികളും പ്രായപൂർത്തിയാകാത്തവരാണെന്നും വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.വി വിശ്വനാഥൻ വ്യക്തമാക്കി. മെഡിക്കൽ പ്രവേശനത്തിൽ എൻ.ആർ.ഐ സീറ്റുകളുടെ എണ്ണം വളരെ കുറവാണ്. അമിതമായ ഫീസ് ആണ് ഈടാക്കുന്നത്. ഇത് ഇന്ത്യയിൽ താമസിക്കുന്ന ഒ.സി.ഐ വിദ്യാർത്ഥികൾക്ക് താങ്ങാനാകില്ല. അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാർ അഭിഭാഷകർക്ക് ഹാജരാകാൻ കഴിയാത്തതിനാൽ കേസിൽ വാദം കേൾക്കൽ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |