മാഡ്രിഡ് : പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, യുക്രെയിൻ എംബസി അടക്കമുള്ളവയുടെ പേരിലേക്ക് അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് ലെറ്റർ ബോംബുകൾ അയച്ചതിന് പിന്നാലെ സുരക്ഷ ശക്തമാക്കി സ്പാനിഷ് ആഭ്യന്തര മന്ത്രാലയം. പൊതു, നയതന്ത്ര കെട്ടിടങ്ങൾ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലാണ്. സ്ഫോടക വസ്തുക്കളടങ്ങുന്ന ഒരു കവർ നവംബർ 24നാണ് പെഡ്രോ സാഞ്ചസിന്റെ വിലാസത്തിലേക്ക് ലഭിച്ചതെന്നും സുരക്ഷാ ടീം അത് നിർവീര്യമാക്കിയെന്നും സ്പാനിഷ് ആഭ്യന്തര മന്ത്രാലയം ഇന്നലെ അറിയിച്ചു.
ബുധനാഴ്ച മാഡ്രിഡിലെ യുക്രെയിൻ എംബസിയിലേക്കും വടക്കൻ സ്പെയിനിലെ ഒരു ആയുധ നിർമ്മാണ സ്ഥാപനത്തിലേക്കും സമാന പാക്കേജുകൾ ലഭിച്ചതിന് പിന്നാലെയാണ് അധികൃതരുടെ വെളിപ്പെടുത്തൽ. ഇന്നലെ രാവിലെ സ്പെയിനിലെ ടൊറെജോൺ ഡി അർഡോസ് എയർ ഫോഴ്സ് ബേസിലെ യൂറോപ്യൻ യൂണിയൻ സാറ്റലൈറ്റ് സെന്ററിലേക്കും സ്ഫോടക വസ്തുവോട് കൂടിയ പാക്കേജ് ലഭിച്ചു. സ്പാനിഷ് പ്രതിരോധ മന്ത്രാലയത്തിലേക്കും ലെറ്റർ ബോംബ് അയച്ചെന്ന് റിപ്പോർട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
യുക്രെയിൻ എംബസിയിൽ ലഭിച്ച ലെറ്റർ ബോംബ് ഓഫീസിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ തുറക്കുകയും അദ്ദേഹത്തിന് നിസാര പരിക്കേൽക്കുകയും ചെയ്തിരുന്നു. കവറിൽ ഒരു ചെറിയ ബോക്സിലാണ് സ്ഫോടക വസ്തു ഒളിപ്പിച്ചിരുന്നത്. സംഭവങ്ങളിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |