തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്തെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയ്ക്കെതിരെ തുറന്നടിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനം ഉറപ്പിക്കാനുള്ള നടപടികൾ കൊക്കൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെടുകയും ഇരുന്നൂറ് കോടി രൂപ നഷ്ടം വരുന്ന സാഹചര്യമുണ്ടായതായും ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി പത്ത് ദിവസം കഴിഞ്ഞ് മാസ് ഡയലോഗുമായി പ്രത്യക്ഷപ്പെട്ടതായും വി മുരളീധരൻ പറഞ്ഞു. കേന്ദ്രസേനയെ ഇറക്കാൻ തീരുമാനിച്ചതോടെ ക്രമസമാധാന പരിപാലനത്തിലെ പരാജയം വെളിവായെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്താനാകില്ലെങ്കിൽ രാജി വെച്ചൊഴിയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേ സമയം വിഴിഞ്ഞത്തെ സാഹചര്യത്തിൽ അദാനി പോർട്‌സ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദത്തിനിടെയാണ് സംസ്ഥാന സർക്കാർ കേന്ദ്രസേനയെ സുരക്ഷ ഏൽപ്പിക്കുന്നതിൽ വിരോധമില്ല എന്ന നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ കോടതി കേന്ദ്രനിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നതായും സംസ്ഥാനത്ത് നിന്നും ലഭിക്കേണ്ട സുരക്ഷ ലഭിക്കുന്നില്ലെന്നും കാട്ടി അദാനി പോർട്‌സ് നൽകിയ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്. സുരക്ഷ ലഭിക്കാത്തതിനാൽ കേന്ദ്ര സേനയെ പദ്ധതി പ്രദേശത്ത് നിയോഗിക്കണമെന്നാണ് അദാനി ഗ്രൂപ്പ് ഹർജിയിൽ ആവശ്യപ്പെടുന്നത് പദ്ധതി പ്രദേശത്ത് ആളുകളെ ഒഴിപ്പിക്കാൻ ശ്രമിച്ച് വെടിവെപ്പുണ്ടായാൽ നൂറുകണക്കിന് പേർ മരിക്കുമെന്നാണ് കോടതിയിൽ സർക്കാർ അറിയിച്ചത്. വിഴിഞ്ഞത്ത് പൊലീസ് സംരക്ഷണത്തിന് സാധിച്ചില്ലെങ്കിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കോടതി മുൻപ് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാതെ വന്നതോടെയാണ് കമ്പനി കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |