കോട്ടയം : തിരുവഞ്ചൂർ രാധാകൃഷ്ണനും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും ഉയർത്തിയ എതിർപ്പിനെ തുടർന്ന് വിവാദമായ ശശി തരൂരിന്റെ കോട്ടയം ജില്ലയിലെ പര്യടനത്തിന് സാധാരണ പ്രവർത്തകരുടെ ആവേശം നിറഞ്ഞ വരവേൽപ്പ്. മുൻനിര നേതാക്കളുടെ
അസാന്നിദ്ധ്യം ശ്രദ്ധേയമായപ്പോഴും സാധാരണ പ്രവർത്തകരും യുവാക്കളും ആവേശത്തോടെ പങ്കെടുത്തു. പുതുപ്പള്ളിയിലെ അടക്കം ഉമ്മൻചാണ്ടി അനുകൂലികളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി. കാഞ്ഞിരപ്പള്ളി, പാലാ ബിഷപ്പിനെയും സന്ദർശിച്ച തരൂരിന് പാലായിൽ പ്രൊഫ. കെ.എം. ചാണ്ടി അനുസ്മരണ ചടങ്ങിലും ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. തരൂർ സ്വപ്ന മുഖ്യമന്ത്രിയെന്നാണ് ചടങ്ങിലെ മുഖ്യസംഘാടകനും എം.ജി യൂണിവേഴ്‌സിറ്റി മുൻ വി.സിയുമായ ഡോ.സിറിയക് തോമസ് വിശേഷിപ്പിച്ചത്. തുടർന്നായിരുന്നു 'വർഗീയ ഫാസിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുവാൻ" എന്ന പേരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഈരാറ്റുപേട്ട നഗരത്തിൽ തരൂരിനായി വേദിയൊരുക്കിയത്. തുറന്ന ജീപ്പിലാണ് തരൂരിനെ വേദിയിലേക്ക് ആനയിച്ചത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി.ജോസഫ് ഉൾപ്പെടെയുള്ള പ്രധാന നേതാക്കളെല്ലാം വിട്ടുനിന്നപ്പോഴും സ്ഥലം എം.പി ആന്റോ ആന്റണി ഒപ്പമുണ്ടായിരുന്നു. ഉമ്മൻചാണ്ടി അനുകൂലിയായ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയായിരുന്നു മുഖ്യസംഘാടകൻ. തരൂർ എത്തും മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു ഈരാറ്റുപേട്ടയിലെ പ്രാദേശിക നേതാക്കളുടെ പ്രസംഗം. എന്നാൽ എല്ലാ വിവാദങ്ങളും അവസാനിപ്പിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നായിരുന്നു തരൂരിന്റെ അഭ്യർത്ഥന. ബി.ജെ.പിയുടെ വർഗീയ നയങ്ങളെ അതിരൂക്ഷമായി വിമർശിച്ച തരൂർ ഭാരതത്തിന്റെ വളർച്ചയ്ക്ക് മുസ്ലിം സമുദായത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.
ശശി തരൂർ സ്വപ്ന മുഖ്യമന്ത്രിയെന്ന്
സിറിയക് തോമസ്, മറുപടി പൊട്ടിച്ചിരി
പാലാ : ശശി തരൂർ കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രിയാണെന്ന് കെ.എം.ചാണ്ടി ഫൗണ്ടേഷൻ ചെയർമാനും എം.ജി യൂണി. മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ്. മറുപടി ഒരു പൊട്ടിച്ചിരിയിൽ ഒതുക്കി തരൂർ.
ഇന്നലെ പാലാ മുനിസിപ്പൽ ടൗൺഹാളിൽ കെ.എം. ചാണ്ടി ഫൗണ്ടേഷൻ അനുസ്മരണമായിരുന്നു വേദി. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ മത്സരിക്കാൻ തരൂരിനെ ക്ഷണിച്ച സിറിയക് തോമസ് അതിനു കഴിയില്ലെങ്കിൽ പാലായിലോ പൂഞ്ഞാറിലോ നിന്ന് നിയസഭയിലേക്ക് മത്സരിക്കാമെന്നും പറഞ്ഞു. നിലവിലെ പാലാ എം.എൽ.എ മാണി സി. കാപ്പനെ കോട്ടയം ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാം. പൂഞ്ഞാറിൽ
ജയിച്ചവർ കേരളത്തിന്റെ മുഖ്യമന്ത്രിയായ ചരിത്രമുണ്ടെന്ന് സിറിയക് തോമസ് പറഞ്ഞപ്പോൾ സദസിന്റെ നിലയ്ക്കാത്ത കൈയടി ഉയർന്നു. സിറിയക് തോമസിന്റെ നല്ല വാക്കുകളെ പൊട്ടിച്ചിരിയോടെ സ്വാഗതം ചെയ്ത തരൂർ തന്റെ പ്രഭാഷണത്തിൽ ഇതുസംബന്ധിച്ച് പ്രതികരിച്ചതേയില്ല.
സമ്മേളനത്തിൽ പങ്കെടുക്കാൻ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് എത്തിയെങ്കിലും തരൂർ വരും മുൻപ് മടങ്ങി. തരൂരിന്റേത് അച്ചടക്ക ലംഘനമാണെന്നും അതു പക്ഷെ പാർട്ടിയിൽ ഒരു ചലനവും ഉണ്ടാക്കില്ലെന്നും സുരേഷ് പറഞ്ഞു.
ശശി തരൂരിനെ ബഹിഷ്ക്കരിച്ച്
തിരുവഞ്ചൂരും ഡി.സി.സിയും
സ്വന്തംലേഖകൻ
കോട്ടയം : ശശി തരൂരിന്റെ കോട്ടയം ജില്ലയിലെ പരിപാടി ബഹിഷ്ക്കരിച്ച് കെ.പി.സി.സി അച്ചടക്ക സമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനും ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും.
എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റേയും കെ.പി.സി.സി അച്ചടക്ക സമിതിയുടേയും നിർദ്ദേശങ്ങൾ ലംഘിച്ചെന്ന് പരാതി നൽകുമെന്ന് നാട്ടകം സുരേഷ് പറഞ്ഞു. ഡി.സി.സിയെ അറിയിക്കാത്തതിനിലാണ് ചടങ്ങിൽ പങ്കെടുക്കാത്തതെന്ന് തിരുവഞ്ചൂരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |