തിരുവനന്തപുരം : വിഴിഞ്ഞം സമരം പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേക്ക് നയിച്ചതോടെ സമരക്കാരെ നേരിടാൻ കേന്ദ്രസേന എത്തുന്നതിൽ എതിർപ്പില്ലെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ സമരവീര്യം ചോർന്ന നിലയിലാണ് പ്രതിഷേധക്കാർ. ഇതിന് തെളിവായി ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിലേക്ക് ആർച്ച് ബിഷപ്പ് നൽകിയ സർക്കുലർ. പതിവ് ഭാഷയ്ക്ക് മയം വരുത്തിയുള്ള സർക്കുലറിൽ തുറമുഖ പദ്ധതി സ്ഥിരമായി നിർത്തിവയ്ക്കണമെന്നില്ലെന്ന് കൂടി അടിവരയിടുന്നുണ്ട്. ഇപ്പോഴത്തെ നിർമ്മാണം നിർത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യമെന്ന് സർക്കുലറിൽ പറയുന്നു.
ഇതിന് പുറമേ സർക്കുലറിൽ വിഴിഞ്ഞം സംഘർഷമുണ്ടായ സാഹചര്യത്തെ കുറിച്ചും വിവരിക്കുന്നുണ്ട്. പ്രകോപനപരമായ സംഭവങ്ങളാണ് ഇതിലേക്ക് നയിച്ചതെന്നാണ് സർക്കുലർ അവകാശപ്പെടുന്നത്. സമരക്കാരെ തീവ്രവാദികളും, രാജ്യദ്രോഹികളുമായി ചിത്രീകരിച്ചതാണ് പ്രകോപനം സൃഷ്ടിച്ചത്. സമരത്തിനെത്തിയ സ്ത്രീകളെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും ആരോപണമുണ്ട്. ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിക്കുന്നതിനാണ് ആർച്ച് ബിഷപ്പ് സർക്കുലർ അയച്ചത്.
അതേസമയം വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തോടെ സമരക്കാർക്ക് സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നും കടുത്ത എതിർപ്പാണ് നേരിടേണ്ടി വന്നത്. അക്രമത്തെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാട് സമരക്കാരിൽ തന്നെ ഒരു വിഭാഗത്തിനുണ്ടായതും തിരിച്ചടിയായി. രാജ്യവിരുദ്ധർ സമരത്തിൽ നുഴഞ്ഞ്കയറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിനൊപ്പം കേന്ദ്രസേന എത്തുമെന്നുറപ്പായതും പ്രതിഷേധത്തെ മയപ്പെടുത്തേണ്ട അവസ്ഥയിലെത്തി. കഴിഞ്ഞ ദിവസം സമരസമിതി ചീഫ് സെക്രട്ടറിയുമായി ചർച്ചയും നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |