തിരുവനന്തപുരം:വിശ്വകർമ്മജരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ തയ്യാറാക്കിയ ശങ്കരൻ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തത് പ്രയോഗികമായവ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഖില കേരള വിശ്വകർമ്മ മഹാസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിശ്വകർമ്മജരെ പരമ്പരാഗത ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കും. ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേന തൊഴിലാളികളുടെ സമഗ്രമായ ലേബർ ഡേറ്റ ബാങ്ക് സജ്ജമാക്കും.ഉല്പാദന വളർച്ച കൈവരിക്കുന്നതിനായി വ്യവസായത്തെയും സംരംഭകരേയും പ്രോത്സാഹിപ്പിക്കും.കൈത്തൊഴിൽ, കരകൗശല മേഖലയിൽ പ്രവർത്തിക്കുന്ന പരമ്പരാഗത തൊഴിലാളികൾക്ക് ഉല്പാദന വളർച്ച കൈവരിക്കുന്നതിൽ വലിയ പങ്കുണ്ട്. ഇതിനായി നൂതന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള നൈപുണ്യമുള്ളവരായി തൊഴിലാളികളെ മാറ്റും. 10 കോടി രൂപ പരിശീലനത്തിനും , പുനരുദ്ധാരണത്തിനുമായി മാറ്റിവച്ചിട്ടുണ്ട്.ഈ വർഷം മൂന്നരക്കോടി രൂപ കൂടി മാറ്റിവച്ചു. പണിയായുധങ്ങൾ വാങ്ങാൻ പ്രത്യേകം ഫണ്ടും നീക്കിവച്ചു. ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ വൈവിദ്ധ്യവത്കരിക്കുകയും എല്ലാ ആർട്ടിസാൻസ് സംരംഭങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുകയും ചെയ്യും. സ്വർണ്ണ തൊഴിലാളികൾക്ക് അന്തർ ദേശീയ നിലവാരമുള്ള അപ്രൈസർ സർട്ടിഫിക്കേഷൻ നൽകും. സർട്ടിഫിക്കേഷൻ ഏജൻസിയുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ.ദേവദാസ് അദ്ധ്യക്ഷനായി.
സമൂഹത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗമാണ് വിശ്വകർജരെന്നും പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഭരണ പങ്കാളിത്തതിലൂടെ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, വിശ്വകർമ്മ മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമൻ, ട്രെഡീഷണൽ ആർട്ടിസാൻസ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.സുരേഷ്കുമാർ, യുവജന സംഘം സംസ്ഥാന പ്രസിഡന്റ് ഇ.എസ്. നിധീഷ് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ പി.വാമദേവൻ സ്വാഗതവും, ജനറൽ കൺവീനർ കോട്ടയ്ക്കകം ജയകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |