നഗരത്തിന് പുതിയമുഖം, ഗതാഗതക്കുരുക്കിന് പരിഹാരം
അടൂർ : നാല് വർഷം നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ നഗരഹൃദയത്തിലെ ഇരട്ടപ്പാലം 14 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. ഇതോടെ നഗരഹൃദയത്തിന് പുതിയ മുഖശ്രീ ലഭിക്കുന്നതിനൊപ്പം കെ. എസ്. ആർ. ടി. സി കോർണറിലെ ഗതാഗത പ്രശ്നത്തിന് ശാശ്വതപരിഹാരവുമാകും. ഒരേ സ്ഥലത്ത് തൊട്ടുരുമ്മി മൂന്ന് പാലങ്ങളുള്ള നഗരമെന്ന പ്രത്യേകത അടൂരിന് സ്വന്തമാകും. നഗരസൗന്ദര്യവൽക്കരണം ഉൾപ്പെടെ 11 കോടി രൂപയുടെ പദ്ധതിക്ക് 2018 നവംബർ 30 നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ശിലാസ്ഥാപനം നടത്തിയത്. ഒരു വർഷം കൊണ്ട് പൂർത്തീകരിക്കാനായിരുന്നു കരാർ. എന്നാൽ പ്രളയത്തിന്റെയും കൊവിഡിന്റെയും മറവിൽ കരാറുകാരൻ നിർമ്മാണം മന്ദഗതിയിലാക്കിയതായി പരാതി ഉയർന്നിരുന്നു. നിർമ്മാണംഅടുത്തിടെയാണ് പൂർത്തീകരിച്ചത്. അത്യാധുനിക രീതിയിലുള്ള മൂന്ന് ബസ് ബേകളുടെ നിർമ്മാണം ഇനിയും ബാക്കിയാകും. ഇരട്ടപ്പാലങ്ങൾ തുറന്ന് കൊടുക്കാത്തതു സംബന്ധിച്ച് മാസങ്ങളായി വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് അപ്രോച്ച് റോഡുകളുടെയും നഗരസൗന്ദ്യര്യ വൽക്കരണത്തിന്റെയും പണികൾ എത്രയും വേഗം പൂർത്തീകരിക്കാൻ കർശന നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് പാകി നവീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി അനുബന്ധ റോഡുകൾ ടാർ ചെയ്ത് നവീകരിച്ചു..പാലങ്ങളുടെ കൈവരികൾ പെയിന്റ് ചെയ്ത് നവീകരിച്ചതിനൊപ്പം നടപ്പാതയിൽ തറയോടുകൾ പാകി വൃത്തിയാക്കി. കെ. എസ്. ആർ. ടി. സി കോർണറിൽ തണൽ വിരിച്ച് നിൽക്കുന്ന മരങ്ങൾക്ക് ചുറ്റും സംരക്ഷണ ഭിത്തി നിർമ്മിച്ച് ഉൾവശത്ത് തറയോട് പാകി . കോടതി റോഡ് വഴിയുള്ള വൺവേ അവസാനിക്കുന്ന പാർത്ഥസാരഥി ജംഗ്ഷന് സമീപമുള്ള സംഗമസ്ഥാനത്തെ അരയാലിന് ചുറ്റുമതിൽ നിർമ്മിച്ചതും നഗരഹൃദയത്തിന് സൗന്ദ്യര്യം വർദ്ധിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |