തിരുവനന്തപുരം: 2023 ജനുവരി 3 മുതൽ 7വരെ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം മന്ത്രി വി. ശിവൻകുട്ടി മന്ത്രി പി.എ. മുഹമ്മദ് റിയാസിനു നൽകി നിർവഹിച്ചു. നിയമസഭാ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ,എം.എൽ.എമാരായ ടി.പി . രാമകൃഷ്ണൻ,സച്ചിൻ ദേവ്,കെ.പി. കുഞ്ഞമ്മദ് കുട്ടി,തോട്ടത്തിൽ രവീന്ദ്രൻ,പി.ടി.എ റഹിം,കെ.കെ . രമ,പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്,പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു .കെ തുടങ്ങിയവരും പങ്കെടുത്തു.
കൊവിഡ് കാരണം രണ്ട് വർഷത്തിനു ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. 2019ൽ കാസർകോട്ടാണ് അവസാനമായി സംസ്ഥാന കലോത്സവം നടന്നത്. 24 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 239 ഇനങ്ങളിലായി ഹയർ സെക്കൻഡറി,ഹൈസ്‌ക്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 14,000ത്തോളം മത്സരാർത്ഥികളാണ് പങ്കെടുക്കുക. ഹൈസ്‌കൂൾ വിഭാഗത്തിൽ 96ഉം ഹയർ സെക്കൻഡറി വിഭാഗത്തിൽ 105ഉം സംസ്‌കൃതോത്സവത്തിൽ 19ഉം അറബിക് കലോത്സവത്തിൽ 19ഉം ഇനങ്ങളിലാണ് മത്സരം.
ലോഗോ തയാറാക്കിയത് മുഹമ്മദ് റഷീദ്
മേളകളുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയും,മേളകൾ നടക്കുന്ന ജില്ലയുടേതായ പ്രതീകം ഉൾപ്പെടുത്തിയാവണം ലോഗോയെന്ന് നിർദ്ദേശിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചത്. ലഭിച്ച 26 ലോഗോകളിൽ നിന്ന് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |