കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിൽ മുളയും കയറും കൈതോലയും പനമ്പുംകൊണ്ട് അദ്ഭുതലോകം തീർക്കുകയാണ് പ്രശസ്ത കലാകാരൻ അസിം വാഖ്വിഫ്. മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസ് വളപ്പിൽ ഇരുപതടിയിലേറെ ഉയരത്തിൽ തീർത്ത 'ഇംപ്രൊവൈസ്' എന്നു പ്രതിഷ്ഠാപനം (ഇൻസ്റ്റലേഷൻ) നവ്യമായ അനുഭവം പകരും.
മുളയിൽ തീർത്ത സംഗീതോപകരണങ്ങളും പ്രകാശം വിന്യസിക്കുന്ന സാമഗ്രികകളും മുതൽ ചാരിയിരുന്നാടാനാകുന്ന ഊഞ്ഞാൽ വരെയുണ്ട്. നിസാരമെന്ന് കരുതുന്ന മുളയും മറ്റുമാണ് സൃഷ്ടിക്ക് ഉപയോഗിക്കുന്നതെന്ന് അസിം വാഖ്വിഫ് പറഞ്ഞു.
സുസ്ഥിരതയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ പുനരുപയോഗക്ഷമമായ ഊർജ്ജ സ്രോതസ്, ഇന്ധനോപയോഗം കുറഞ്ഞ ഭക്ഷ്യ സംസ്‌കാരം എന്നിവയെല്ലാമാണ് പുതിയ ആശയങ്ങളായി അവതരിപ്പിക്കുന്നത്. പരമ്പരാഗത ആശയങ്ങളായാണ് താൻ വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സമകാലിക കലയുമായി സാധാരണക്കാരെ അടുപ്പിക്കാനാണ് ശ്രമമെന്ന് ഹൈദരാബാദിൽ ജനിച്ച് ഡൽഹിയിൽ താമസമാക്കിയ അസിം വാഖ്വിഫ് പറഞ്ഞു. കലാസൃഷ്ടിയിൽ തദ്ദേശീയരെ പങ്കാളികളാക്കും. ബിനാലെയിൽ പ്രതിഷ്ഠാപനം നടത്തുന്നതിൽ മുഴുവനായും മലയാളികളെയാണ് ഭാഗഭാക്കാക്കിയത്.
ശിൽപിയുമായ 44കാരനായ അസിം വാഖ്വിഫ് ആർക്കിടെക്ച്ചർ ബിരുദധാരിയാണ്. പരിസ്ഥിതി, നരവംശ ശാസ്ത്രം, ടിവി, സിനിമ, കലാസംവിധാനം എന്നിവയിലും തത്പരനായ അദ്ദേഹത്തിന്റെ പ്രദർനങ്ങൾ വിദേശത്തുൾപ്പെടെ നടന്നിട്ടുണ്ട്.
നൂറുകണക്കിന് മുളകൾ ഉപയോഗിച്ച് രണ്ടാഴ്ച കൊണ്ടാണ് 20 പേർ ചേർന്ന് 'ഇംപ്രൊവൈസ്' പൂർത്തീകരിക്കുന്നത്. ബിന്ദി രാജഗോപാൽ, പാലി എന്നിവർ സഹായികളായി. ദീപ ജോണിന്റെ നേതൃത്വത്തിൽ കോട്ടപ്പുറം കിറ്റ്‌സിലെ വനിതകൾ കൈതോലയിലെ ചിത്രവേലകൾ മെനഞ്ഞു. മുളകളുടെ കെട്ടിയുർത്തലുകൾക്ക് നേതൃത്വം നൽകിയത് വയനാട് കാട്ടിക്കുളം ബെകുർ ആദിവാസി കോളനിയിലെ ബട്ട കുറുമർ ഗോത്രത്തലവൻ 62 കാരനായ എ.എൻ. സോമനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |