മോസ്കോ : ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടി ഈ വർഷം നടന്നേക്കില്ലെന്ന് റിപ്പോർട്ട്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം മോസ്കോയിലെത്തുമെന്നായിരുന്നു കരുതിയത്. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള സമയക്രമീകരണത്തിലെ പ്രശ്നങ്ങൾ കാരണം ഉച്ചകോടി നടക്കില്ലെന്നാണ് വിവരം. ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങൾ ഇക്കാര്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പുകളും പാർലമെന്റിലെ ശീതകാല സമ്മേളനവുമാണ് ഉച്ചകോടി മാറ്റാൻ കാരണമെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളുടെയും രാഷ്ട്രത്തലവൻമാർ പങ്കെടുക്കുന്ന തന്ത്രപ്രധാനമായ ഉച്ചകോടി 2001 നവംബറിലാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 6-ന് നടന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ന്യൂഡൽഹിയിൽ എത്തിയിരുന്നു. അതേ സമയം, പുട്ടിൻ യുക്രെയിനെതിരെ ആണവ ഭീഷണി മുഴക്കിയതിനാൽ മോദി ഉച്ചകോടി ഒഴിവാക്കിയെന്ന തരത്തിലെ പാശ്ചാത്യ മാദ്ധ്യമ റിപ്പോർട്ടുകൾ ബന്ധപ്പെട്ടവർ നിഷേധിച്ചു.
മോദിയും പുട്ടിനും സെപ്തംബറിൽ ഉസ്ബെകിസ്ഥാനിലെ സമർഖണ്ഡിൽ നടന്ന എസ്.സി.ഒ ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ചർച്ച നടത്തിയതിനാൽ ഉച്ചകോടി വേണ്ടെന്ന തീരുമാനം നേരത്തെ എടുത്തിരുന്നെന്നും ആണവ ഭീഷണിയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ശരിയല്ലെന്നും ഒരു കേന്ദ്ര സർക്കാർ വൃത്തം വ്യക്തമാക്കി. ഫെബ്രുവരിയിൽ യുക്രെയിനിൽ അധിനിവേശം ആരംഭിച്ച ശേഷം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ റഷ്യയിലെത്തി ഉന്നതതല ചർച്ചകളിൽ പങ്കെടുത്തിരുന്നു. റഷ്യ - യുക്രെയിൻ സംഘർഷം നയതന്ത്ര മാർഗങ്ങളിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്ത്യ ലോകവേദികളിൽ നിഷ്പക്ഷ നിലപാടാണ് തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |