ന്യൂയോർക്ക് : ഒടുവിൽ നീണ്ട 65 വർഷങ്ങൾക്ക് ശേഷം ആ ചോദ്യത്തിന്റെ ഉത്തരം യു.എസിലെ ഫിലാഡെൽഫിയ പൊലീസ് കണ്ടെത്തിയിരിക്കുന്നു. ' ബോയ് ഇൻ ദ ബോക്സ് " എന്ന പേരിലറിയപ്പെട്ട ഒരു അജ്ഞാത ബാലനെ വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് തിരിച്ചറിഞ്ഞു. 65 വർഷം മുമ്പ് കൊല്ലപ്പെട്ട നിലയിൽ ഈ കുട്ടിയെ ഒരു പെട്ടിക്കുള്ളിൽ കണ്ടെത്തുകയായിരുന്നു. ഈ കുട്ടിയാരാണെന്നോ എങ്ങനെ കൊല്ലപ്പെട്ടെന്നോ ആരായിരുന്നു അതിന്റെ പിന്നിലെന്നോ നാളിതുവരെ അജ്ഞാതമായിരുന്നു. ഡി.എൻ.എ പരിശോധനയാണ് ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഇപ്പോൾ പൊലീസിനെ എത്തിച്ചിരിക്കുന്നത്. ജോസഫ് അഗസ്റ്റസ് സറെല്ലി എന്ന നാലുവയസുകാരനാണിത്. 1953 ജനുവരി 13നായിരുന്നു ജോസഫിന്റെ ജനനം. 1957 ഫെബ്രുവരി 25നായിരുന്നു ഞെട്ടിക്കുന്ന ആ സംഭവം. ജോസഫിന്റെ മൃതദേഹം ഒരു തുണിയിൽ പൊതിഞ്ഞ് ഒരു പലകപ്പെട്ടിയ്ക്കുള്ളിലാക്കി ആരോ ഫിലാഡെൽഫിയയിലെ ഫോക്സ് ചേസിൽ റോഡരികിൽ ഉപേക്ഷിച്ചു. കുട്ടിയുടെ ചിത്രങ്ങൾ സഹിതം പൊലീസ് രാജ്യവ്യാപക അന്വേഷണങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുടെ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് ആരുമെത്തിയില്ല. സീഡർബ്രൂക്കിലെ ഐവിഹിൽ സെമിത്തേരിയിൽ സംസ്കരിച്ചിരിക്കുന്ന ജോസഫിന്റെ കല്ലറയുടെ മുകളിൽ പേരിന്റെ സ്ഥാനത്ത് ' അമേരിക്കാസ് അൺനോൺ ചൈൽഡ് " എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ശക്തമായ അടിയേറ്റായിരുന്നു ജോസഫിന്റെ മരണം. ശരീരമാസകലം ചതഞ്ഞ പാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. തലയിൽ കടുത്ത രക്തസ്രാവവും ശരീരത്തിൽ ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകളും കണ്ടെത്തിയിരുന്നു. പോഷകാഹാര കുറവും കുട്ടിയിൽ പ്രകടമായിരുന്നു. അതേ സമയം, ജോസഫിന്റെ കുടുംബത്തിന്റെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ജോസഫിന്റെ മാതാപിതാക്കൾ മരിച്ചെന്നും എന്നാൽ സഹോദരങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ജോസഫിനെ തിരിച്ചറിഞ്ഞെങ്കിലും ആ പിഞ്ചുബാലനെ ആര് കൊലപ്പെടുത്തി ? എന്തിന് വേണ്ടി ? എന്നീ ചോദ്യങ്ങൾ ഇപ്പോഴും പൊലീസിന് മുന്നിൽ ചുരുളഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |