SignIn
Kerala Kaumudi Online
Friday, 19 April 2024 1.09 PM IST

ഞാങ്കടവിൽ നിന്ന് കുടിവെള്ളം കിട്ടാൻ ഇനിയും ഒരാണ്ട് കാക്കണം

project

കൊല്ലം: കൊല്ലം നഗരത്തിലും കൊറ്റങ്കര പഞ്ചായത്തിലും കുടിവെള്ളമെത്തിക്കാൻ വിഭാവനം ചെയ്ത ഞാങ്കടവ് കുടിവെള്ള പദ്ധതി പൂർത്തിയാകണമെങ്കിൽ ഇനിയും ഒരു വർഷം കാത്തിരിക്കേണ്ടിവരും. ഞാങ്കടവിലെ തടയണ നിർമ്മാണം ആരംഭിക്കാനാകാത്തതും പലതവണ ടെണ്ടർ ചെയ്തിട്ടും പമ്പ് സെറ്റ് സ്ഥാപിക്കാൻ കരാറാകാത്തതുമാണ് പ്രശ്നം. അടുത്ത നവംബറിൽ പദ്ധതി കമ്മിഷൻ ചെയ്യാനാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.

100 എം.എൽ.ഡി ശേഷിയുള്ളതാണ് വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റ്. ഞാങ്കടവിലെ കിണറിന് സമീപം കല്ലടയാറ്റിൽ തടയണ നിർമ്മിച്ചാലേ ഇത്രയധികം ജലം സ്ഥിരമായി ലഭിക്കു. ഇതിനായി 25.83 കോടിയുടേതായിരുന്നു ആദ്യ കരാർ. ടെണ്ടർ പിടിച്ച ഏജൻസി നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് കരാർ തുകയിൽ പൂർത്തിയാകില്ലെന്ന നിഗമനത്തിലെത്തിയത്. എസ്റ്റിമേറ്റ് പുതുക്കണമെന്ന ആവശ്യം വാട്ടർ അതോറിട്ട് നിരസിച്ചതോടെ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു. പിന്നീട് എസ്റ്റിമേറ്റ് 33 കോടിയായി ഉയർത്തി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ടെണ്ടറിൽ ഏറ്റവും കുറഞ്ഞ നിരക്ക് എസ്റ്റിമേറ്റിനെക്കാൾ 40 ശതമാനം കൂടുതലായിരുന്നു. ഈ ടെണ്ടർ സർക്കാർ അംഗീകരിക്കാത്തതിനാലാണ് ഇപ്പോൾ വീണ്ടും എസ്റ്റിമേറ്റ് പരിഷ്കരിക്കുന്നത്. ടെണ്ടർ നടപടി പൂർത്തിയായി നിർമ്മാണം ആരംഭിക്കാൻ മൂന്ന് മാസമെങ്കിലും വേണ്ടി വരും.

പമ്പ് സെറ്റുകൾ
നിർമ്മിച്ചെടുക്കണം

100 എം.എൽ.ഡി ജലം പമ്പ് ചെയ്യാനുള്ള ഉയർന്ന ശേഷിയുള്ള പമ്പ് സെറ്റുകൾ വിപണിയിൽ ലഭ്യമല്ല. വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിലും സമാന ശേഷിയുള്ള പമ്പ് സെറ്റാണ് ആവശ്യം. അതുകൊണ്ടുതന്നെ കരാർ പ്രകാരം രൂപകല്പന ചെയ്ത് ഇവ പുതുതായി നിർമ്മിച്ചെടുക്കേണ്ടതുണ്ട്. ഇതിനായി പലതവണ ടെണ്ടർ ചെയ്തിട്ടും ആരും ഏറ്റെടുത്തിട്ടില്ല. അതുകൊണ്ട് വിവിധ നിർമ്മാണ കമ്പനികളിൽ നിന്ന് വിശദാംശങ്ങൾ ശേഖരിച്ച് എസ്റ്റിമേറ്റ് പുതുക്കുകയാണ്. പമ്പ് സെറ്റ് നിർമ്മാണം പൂർത്തിയാക്കി സ്ഥാപിക്കാൻ പത്ത് മാസമെങ്കിലും വേണ്ടി വരും.

അധികം വേണം 9 കോടി

ഞാങ്കടവ് പദ്ധതിക്കായി ആദ്യം വകയിരുത്തിയത് 335.8 കോടിയാണ്.
ഇതിൽ 235 കോടി കിഫ്ബിയിൽ നിന്നാണ്. ബാക്കി 78.35 കോടി നഗരസഭയുടെ അമൃത് പദ്ധതിയിൽ നിന്നുമായിരുന്നു. അമൃതിൽ നിന്നുള്ള വിഹിതം പല ഘട്ടങ്ങളായി ഉയർത്തി ഇപ്പോൾ 104.4 കോടിയിൽ എത്തിനിൽക്കുകയാണ്. എസ്റ്റിമേറ്റ് പുതുക്കുന്നതോടെ തടയണ നിർമ്മാണത്തിന് നേരത്തെ വകയിരുത്തിയതിനെക്കാൾ ഒമ്പത് കോടിയെങ്കിലും അധികം വേണ്ടിവരും. ഇത്രയും തുക അമൃതിൽ നിന്ന് ലഭിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്.

തടസവുമായി എൻ.എച്ച് അധികൃതർ

ഞാങ്കടവിൽ നിന്ന് ജലം വസൂരിച്ചിറയിലെ പ്ലാന്റിലെത്തിക്കാൻ 28 കിലോ മീറ്റർ ദൂരമാണ് പൈപ്പിടേണ്ടത്. ഇതിൽ 27 കിലോ മീറ്റർ രണ്ട് വർഷം മുമ്പേ പൂർത്തിയായിരുന്നു. എന്നാൽ ഇളമ്പള്ളൂർ നാന്തിരിക്കലിന് സമീപത്തെ ഒരു കിലോ മീറ്റർ ഒന്നര വർഷമായി മുടങ്ങിക്കിടക്കുകയാണ്. ഇവിടെ പൈപ്പിടാനുള്ള വാട്ടർ അതോറിട്ടിയുടെ അപേക്ഷ നിലനിൽക്കെ ദേശീയപാത അധികൃതർ ഈഭാഗം റീ ടാർ ചെയ്തതാണ് പ്രശ്നമായത്. റോഡ് വെട്ടിപ്പൊളിക്കാനാകില്ലെന്ന് പറഞ്ഞ് ഇപ്പോൾ അനുമതി നിഷേധിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.