തിരുവനന്തപുരം:ആദ്യ ദിനം തന്നെ തിയേറ്ററുകൾ കാണികളാൽ നിറഞ്ഞ് 27-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായി. പ്രധാന വേദിയായ ടാഗോർ തിയേറ്ററിലെ ആദ്യ രണ്ട് ചിത്രങ്ങളായ റെഡ് ഷൂസ്, റിമെയിൻസ് ഒഫ് ദ വിൻഡ് എന്നിവയ്ക്കായുള്ള ക്യൂ പ്രധാന ഗേറ്റും കടന്നുപോയത് കൗതുകമുള്ള കാഴ്ചയായി. സാധാരണ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാംദിനം മുതലാണ് തിയേറ്ററുകളിൽ തിരക്കനുഭവപ്പെടുക. ആ പതിവാണ് ഇക്കുറി മാറിയത്.ആദ്യ ദിനമായതിനാൽ എല്ലായിടത്തും രണ്ട് ഷോ മാത്രമേയുണ്ടായിരുന്നുള്ളൂ.13,000 പ്രതിനിധികൾ എത്തിയെന്നതും കേരള രാജ്യാന്തരമേളയുടെ മറ്റൊരു റെക്കാഡാണ്. ഇതാദ്യമായാണ് ഇത്രയും വലിയ പ്രാതിനിദ്ധ്യമുണ്ടാകുന്നത്.അതിൽത്തന്നെ 2000ത്തോളം സിനിമാ വിദ്യാർത്ഥികളും അതിനോടടുത്ത് സിനിമാ പ്രവർത്തകരും വേദികളിൽ നിറയും. പതിവിന് വിപരീതമായി ഉദ്ഘാടനച്ചടങ്ങ് നേരത്തേയാക്കിയിട്ടുപോലും നിശാഗന്ധി നിറഞ്ഞുകവിഞ്ഞിരുന്നു. ചലച്ചിത്രമേളയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ് ഈ തിരക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നഗരത്തിലെ 14 തിയേറ്ററുകളിലായി 20 വിഭാഗങ്ങളിലായി 70 രാജ്യങ്ങളിൽ നിന്നുള്ള 186 സിനിമകളാണ് അടുത്ത ഒരാഴ്ച സിനിമാപ്രേമികൾക്ക് വിരുന്നൊരുക്കുക. ഇന്നുമുതൽ റിസർവേഷൻ ചെയ്തു മാത്രമേ സിനിമകൾ കാണാൻ സാധിക്കുകയുള്ളൂ. ചലച്ചിത്ര മേളയുടെ പ്രിയ സംവിധായകനായിരുന്ന കിംകി ഡുക്കിന്റെ അവസാന സിനിമയും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ന് വിവിധ വിഭാഗങ്ങളിലായി 68 സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |