കൊച്ചി: സാങ്കേതിക സർവകലാശാല വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലർ എന്ന നിലയിൽ ഗവർണറും യു.ജി.സിയും സർവകലാശാലയും പ്രതിനിധികളെ നോമിനേറ്റ് ചെയ്യണമെന്ന സിംഗിൾബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻബെഞ്ച് സ്റ്റേചെയ്തു.
സർവകലാശാല നിയമപ്രകാരം,സെർച്ച് കമ്മിറ്റിക്ക് രൂപം നൽകാനോ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നോമിനേറ്റ് ചെയ്യാനോ ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് അധികാരമില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സ്റ്റേ അനുവദിച്ചത്.
താത്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയോഗിച്ച ഗവർണറുടെ ഉത്തരവ് ശരിവച്ച സിംഗിൾബെഞ്ചിന്റെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ച് ജനുവരി പത്തുവരെ സ്റ്റേ അനുവദിച്ചത്. ജനുവരി ഒമ്പതിന് വീണ്ടും പരിഗണിക്കും.
വി.സിയായി ഡോ. എം.എസ്. രാജശ്രീയെ നിയമിച്ചത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സെർച്ച് കമ്മിറ്റിയിൽ എ.ഐ.സി.ടി.ഇയുടെ പ്രതിനിധിയെയും ചീഫ് സെക്രട്ടറിയെയും ഉൾപ്പെടുത്തിയത് യു.ജി.സി ചട്ടത്തിന് വിരുദ്ധമെന്ന് വിലയിരുത്തിയായിരുന്നു റദ്ദാക്കൽ. തുടർന്ന് വി.സിയുടെ താത്കാലിക ചുമതല ഗവർണർ സ്വന്തം നിലയ്ക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിന് നൽകിയെന്നാണ് സർക്കാർ ആരോപിക്കുന്നത്. ഇത്തരത്തിൽ ഇടപെടാൻ ഗവർണർക്ക് സർവകലാശാല നിയമപ്രകാരമോ യു.ജി.സിയുടെ 2018ലെ റെഗുലേഷൻസ് അനുസരിച്ചോ കഴിയില്ലെന്നാണ് സർക്കാർ ഇന്നലെ വാദിച്ചത്. സർവകലാശാല നിയമപ്രകാരം സെർച്ച് കമ്മിറ്റിയിലേക്ക് എ.ഐ.സി.ടി.ഇ, സർവകലാശാല ബോർഡ് ഒഫ് ഗവർണേഴ്‌സ്, ചീഫ് സെക്രട്ടറി എന്നിവരാണ് വേണ്ടത്. ഇതിൽ ചീഫ് സെക്രട്ടറിയും എ.ഐ.സി.ടി.ഇയുടെ പ്രതിനിധിയും പറ്റില്ലെന്നാണ് സുപ്രീം കോടതി പറഞ്ഞത്. എ. ഐ.സി.ടി.ഇയുടെ പ്രതിനിധിക്കു പകരം യു.ജി.സിയുടെ പ്രതിനിധിയെ ഉൾപ്പെടുത്താം. ചീഫ് സെക്രട്ടറിക്ക് പകരം ആരെ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം നിയമനിർമ്മാണ സഭയ്ക്കാണെന്നും അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ് വാദിച്ചു.
വ്യക്തതയ്ക്ക് ഗവർണർ
സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം:സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി വേണ്ടെന്ന ഹൈക്കോടതി ഉത്തരവിൽ വ്യക്തത തേടി ഗവർണർ സുപ്രീംകോടതിയെ സമീപിക്കും.
2013ലെ യു.ജി.സി ചട്ടത്തിൽ ചാൻസലറുടെ പ്രതിനിധി വേണമെന്ന് പറയുന്നുണ്ട്. 2018ലെ റഗുലേഷനിൽ യു.ജി.സി പ്രതിനിധി വേണമെന്നാണ് പറയുന്നത്.
സാങ്കേതിക, സംസ്കൃത സർവകലാശാലകളുടെ നിയമങ്ങളിലൊഴിച്ച് ബാക്കിയെല്ലായിടത്തും സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി വേണമെന്ന് വ്യവസ്ഥയുണ്ട്. അതിനാൽ മറ്റ് 12സർവകലാശാലകളിലും സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി തുടരും. ഒഴിവാക്കണമെങ്കിൽ സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |