തിരുവനന്തപുരം: കേരള സർവകലാശാലയിലെ നാടകീയ സംഭവങ്ങളിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ് കേരള സർവകലാശാല താൽക്കാലിക വിസി സിസാ തോമസിനോട് ആവശ്യപ്പെട്ടത്. ഉടൻ റിപ്പോർട്ട് നൽകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. രജിസ്‌ട്രാർ ഡോ.കെ എസ് അനിൽ കുമാർ വീണ്ടും ചുമതല ഏറ്റെടുത്ത സാഹചര്യവും വിശദീകരിക്കണമെന്ന് ഗവർണർ അറിയിച്ചു.
സസ്‌പെൻഷനിലായ രജിസ്‌ട്രാർ ഡോ.കെ എസ് അനിൽ കുമാർ ഇന്നലെ വീണ്ടും ചുമതലയേറ്റിരുന്നു. സിൻഡിക്കേറ്റ് യോഗത്തിൽ ജോ.രജിസ്ട്രാർ പി.ഹരികുമാർ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ചുമതലയേറ്റതെന്ന വിവരം പുറത്തുവന്നിരുന്നു. സിൻഡിക്കേറ്റ് യോഗത്തിലെ സംഭവവികാസങ്ങളിൽ വിസി ഡോ.സിസാ തോമസ്, ഹരികുമാറിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഹരികുമാർ അവധിയിൽ പ്രവേശിച്ചെന്ന് മാത്രമല്ല വിശദീകരണവും നൽകിയില്ല. രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട റിപ്പോട്ട് നൽകാൻ രണ്ടാഴ്ച സാവകാശവും ചോദിച്ചു. യോഗം താൻ പിരിച്ചുവിട്ടതിന് ശേഷവും അനധികൃതമായി യോഗത്തിൽ ഹാജരായ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ വിശദീകരണം നൽകാനാണ് വി.സി നിർദ്ദേശിച്ചത്.
സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടതിന് ശേഷമുള്ള എല്ലാ തീരുമാനങ്ങളും നിയമപരമായി അസാധുവാണെന്ന് വൈസ് ചാൻസലർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സസ്പെൻഷനിലായിരുന്ന ഡോ. കെ.എസ്.അനിൽകുമാർ യൂണിവേഴ്സിറ്റി രജിസ്ട്രാറായി ചുമതലയേറ്റെന്ന വാർത്തയെ അതീവ ഗൗരവത്തോടെയാണ് സർവകലാശാല കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |