ചിറ്റൂർ: മേനോൻ പാറയിലെ മലബാർ ഡിസ്റ്റിലറി (പഴയ ഷുഗർ ഫാക്ടറി) കോമ്പൗണ്ടിനകത്ത് ലക്ഷങ്ങൾ വില പിടിപ്പുള്ള നൂറുകണക്കിനു വാഹനങ്ങൾ വെയിലും മഴയുമേറ്റ് തുരുമ്പെടുത്തു നശിക്കുന്നു. 110 ഏക്കറോളം വിസ്തൃതിയുള്ള ഷുഗർ ഫാക്ടറിയിൽ ഭൂരിഭാഗം പ്രദേശത്തും വൻമരങ്ങൾ വളർന്ന് പന്തലിച്ചു നിൽക്കുകയാണ്. ഇതിനു മദ്ധ്യ ഭാഗത്ത് മരങ്ങൾ വെട്ടിനിരപ്പാക്കിയ സ്ഥലത്താണ് വാഹനങ്ങൾ കിടക്കുന്നത്. അബ്കാരി കേസുകൾ ഉൾപ്പെടെ വിവിധ കള്ളക്കടത്ത് കേസുകളിൽ എക്‌സൈസിന്റെയും പൊലീസിന്റേയും പിടിയിലായ വാഹനങ്ങളാണ് വർഷങ്ങളായി ഇവിടെ കിടന്നു നശിക്കുന്നത്.
സ്പിരിറ്റ്, അനധികൃത വിദേശ മദ്യം, മറ്റിതര ലഹരിവസ്തുക്കൾ കടത്തൽ തുടങ്ങിയ പല കള്ളക്കടത്തു കേസുകളിലേയും തൊണ്ടിമുതലുകളാണ് ഇവയെല്ലാം. ഇതിൽ ലക്ഷങ്ങൾ വിലപിടിപ്പുള്ള കാറുകൾ, ടൂറിസ്റ്റ് ബസ്, ലോറികൾ, ടെമ്പോ, ആട്ടോറിക്ഷ, ജീപ്പ് എന്നിങ്ങനെ നൂറുകണക്കിന് വാഹനങ്ങളുണ്ട്. ചുറ്റും വൻമരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ പുറമെ നിന്നു നോക്കിയാൽ ആർക്കും വാഹനങ്ങൾ കാണാൻ കഴിയില്ല. കേസുകൾ വിധിയായി വരുമ്പോഴേക്കും വർഷങ്ങൾ കഴിയും. അപ്പോഴേക്കും ഉപയോഗിക്കാൻ കഴിയാത്ത വിധം വാഹനങ്ങൾ തുരുമ്പെടുത്തു നശിച്ചിരിക്കും. കള്ളക്കടത്തു കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ലേലം ചെയ്ത് സർക്കാറിലേക്ക് മുതൽ കൂട്ടാക്കിയാൽ കോടികളുടെ വരുമാനം സർക്കാറിനു ലഭിക്കുന്നതാണ്. ഇതെല്ലാം ഇനി വെറും തുച്ഛമായ ഇരുമ്പു വിലക്കു മാത്രമെ ലേലം പോകാൻ സാദ്ധ്യതയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |