കൊച്ചി: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ കൊച്ചി കേന്ദ്രത്തിന് കീഴിലെ മഹാരാജാസ് കോളേജ് ലേണേഴ്സ് സപ്പോർട്ട് സെന്ററിൽ രജിസ്റ്റർ ചെയ്തത് 503 വിദ്യാർത്ഥികൾ. കൊച്ചി കേന്ദ്രത്തിന്റെ തന്നെ കീഴിലെ നാട്ടകം ഗവ. കോളേജിൽ നൂറിൽപ്പരംപേരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ പ്രഥമ ബാച്ചുകളിൽ ആകെ 5950 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഡിസംബർ 24ന് മഹാരാജാസ് കോളേജിൽ കൗൺസലിംഗും ഇൻഡക്ഷൻ പ്രോഗ്രാമും ആദ്യ ക്ളാസുകളും നടക്കും. അന്ന് സ്റ്റഡി മെറ്റീരിയലുകളും വിതരണം ചെയ്യും.
മഹാരാജാസ് കേന്ദ്രത്തിൽ ആലപ്പുഴ മുതൽ മലപ്പുറം വരെയുള്ളവർ പഠിതാക്കളാണ്. വിദ്യാർത്ഥികളിൽ 20 വയസ് മുതൽ 60 വയസുവരെയുള്ളവരുണ്ട്. ബി.എ സംസ്കൃതത്തിന് ആറുപേരും ഹിന്ദിക്ക് ഏഴുപേരും മാത്രമാണ് എൻറോൾ ചെയ്തിട്ടുള്ളത്. മലയാളം, ഹിന്ദി, അറബി എന്നിവയിൽ ഓരോന്നിനും നൂറിലധികംപേരുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് കോൺടാക്ട് ക്ളാസുകൾ. മഹാരാജാസിലെ ഏഴ് ക്ളാസ് മുറികളാണ് കോൺടാക്ട് ക്ളാസുകൾക്ക് ഉപയോഗിക്കുക. രാവിലെ 9.30 മുതൽ 4 വരെയാണ് ക്ളാസ്. മഹാരാജാസിലെ അദ്ധ്യാപകരാണ് കൂടുതൽ ക്ളാസെടുക്കുക. മറ്റ് കോളേജുകളിലെ അദ്ധ്യാപകരും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളും ഫാക്കൽറ്റി പാനലിലുണ്ട്. ഫസ്റ്റ് സെമസ്റ്റർ ഡിഗ്രിക്കാർക്ക് 66 മണിക്കൂറും പി.ജിക്കാർക്ക് 74 മണിക്കൂറും ക്ളാസുണ്ടാകും.
കൊച്ചി കേന്ദ്രത്തിന് കീഴിൽ എറണാകുളം, കോട്ടയം, ഇടുക്കി ആലപ്പുഴ ജില്ലകളാണുള്ളത്. മഹാരാജാസ് കോളേജും നാട്ടകം ഗവ. കോളേജുമാണ് ലേണേഴ്സ് സപ്പോർട്ട് സെന്ററുകൾ.
• സംസ്കൃതം, മലയാളം, ഹിന്ദി, ഇംഗ്ളീഷ്, അറബി ബി.എ കോഴ്സുകളും എം.എ മലയാളം, ഇംഗ്ളീഷ് കോഴ്സുകളുമാണ് പാഠ്യപദ്ധതിയിൽ
• എറണാകുളം, പട്ടാമ്പി, കോഴിക്കോട്, തലശേരി എന്നിവിടങ്ങളിലായി സംസ്ഥാനത്ത് നാല് പ്രാദേശിക കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങളിലൂടെയാണ് അഡ്മിഷൻ.
• യൂണിവേഴ്സിറ്റിയുടെ പ്രാദേശിക കേന്ദ്രം തൃപ്പൂണിത്തുറ ഗവ. കോളേജിലെ മൂന്നാം നിലയിലാണ്. ഫോൺ: 9447419840, 0484 2927436. വെബ് സൈറ്റ്: www.sgou.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |