ശബരിമല: ശബരിമലയെ ശുചിയായി സൂക്ഷിക്കുന്നതിന് ചുക്കാൻ പിടിക്കുകയാണ് ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങൾ. സന്നിധാനത്തിനു പുറമേ പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി 1000 വിശുദ്ധി സേനാംഗങ്ങളാണ് രാപകൽ ഭേദമന്യേ ശുചീകരണ ജോലികളിലേർപ്പെട്ടിരിക്കുന്നത്. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ചെയർപേഴ്‌സണും അടൂർ ആർ.ഡി.ഒ എ. തുളസീധരൻ പിള്ള മെമ്പർ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയാണ് സേനയ്ക്ക് നേതൃത്വം നൽകുന്നത്. 1995ലാണ് ശബരിമല സാനിറ്റേഷൻ സൊസൈറ്റി രൂപീകരിച്ചത്.
തമിഴ്‌നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്. സേനാംഗങ്ങൾക്ക് 450 രൂപ ദിവസ വേതനത്തിന് പുറമേ യൂണിഫോം, ചെരുപ്പ്, പുൽപ്പായ, എണ്ണ, സോപ്പ്, ബെഡ്ഷീറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവയും നൽകുന്നു. സംസ്ഥാന സർക്കാരിൽ നിന്നുള്ള ഫണ്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നുള്ള ഗ്രാന്റും ഉപയോഗിച്ചാണ് പ്രവർത്തനം. ശബരിമല തീർത്ഥാടനത്തിനു പുറമേ മേടവിഷു ഉത്സവം, തിരുവുത്സവം കാലയളവുകളിലും വിശുദ്ധി സേന ശുചീകരണം നടത്തുന്നുണ്ട്.
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ വിവിധ സെക്ടറുകളായി തിരിച്ച് ചെറുസംഘങ്ങളായാണ് ശുചീകരണം. ഓരോ സെക്ടറിലും വിശുദ്ധി സേനാംഗങ്ങളിൽ ഒരാളെ ലീഡറായി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കൽ എന്നിവ നടത്തുന്നത്.
മാലിന്യങ്ങൾ ട്രാക്ടർ ഉപയോഗിച്ച് സന്നിധാനത്തെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ എത്തിച്ച് ഇൻസിനറേറ്റർ ഉപയോഗിച്ചാണ് സംസ്‌കരിക്കുന്നത്. ഇതിനു പുറമേ റവന്യു, ആരോഗ്യ വകുപ്പുകളിൽ നിന്നുള്ള സൂപ്പർവൈസർമാരെയും ഓരോ സെക്ടറുകളിലും നിയോഗിച്ചിട്ടുണ്ട്. അതത് സ്ഥലങ്ങളിലെ ഡ്യൂട്ടി മജിസ്‌ട്രേട്ടുമാരും എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടുമാരുമാണ് താഴെത്തട്ടിൽ വിശുദ്ധിസേനയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. പൊലീസ് സേനയുടെ നേതൃത്വത്തിൽ സന്നിധാനത്ത് നടക്കുന്ന പുണ്യം പൂങ്കാവനം ശുചീകരണത്തിലും ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പവിത്രം ശബരിമല ശുചീകരണത്തിലും വിശുദ്ധി സേനാംഗങ്ങൾ ദിവസവും പങ്കാളികളാകുന്നുണ്ട്.
മോശംസോഡ വിറ്റു:
ലൈസൻസ് റദ്ദാക്കി
ശബരിമല: ഗുണമേന്മയില്ലാത്ത സോഡ നിർമ്മിച്ച് വിറ്റതായി കണ്ടെത്തിയതിനെ തുടർന്ന് മരക്കൂട്ടത്ത് പ്രവർത്തിച്ചിരുന്ന അയ്യപ്പാസ് സോഡ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പരിശോധനയിൽ അനുവദനീയമായതിലും അധിക അളവിൽ പ്ലേറ്റ് കൗണ്ട് ഉണ്ടെന്ന് കണ്ടെത്തി. വെള്ളത്തിലെയും ഭക്ഷ്യവസ്തുക്കളിലെയും ബാക്ടീരിയയുടെ അളവിനെ സൂചിപ്പിക്കുന്ന ഏകകമാണ് പ്ലേറ്റ്കൗണ്ട്. സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇവിടെ നിന്ന് വിതരണം ചെയ്ത സോഡ തിരിച്ചെടുക്കണമെന്ന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |