എഴുകോൺ : കഴിഞ്ഞ ദിവസം മൂടിയ കുഴി തുറന്ന് പൈപ്പിട്ട് കുഴി മൂടി എല്ലാം ഇതിവേഗത്തിൽ സെറ്റാക്കി ജല വകുപ്പ് നാട്ടുകാരെ അത്ഭുതപ്പെടുത്തി. എഴുകോൺ മുക്കണ്ടം ഭാഗത്താണ് ശരവേഗത്തിൽ പൈപ്പിടൽ പൂർത്തിയാക്കിയത്.
ഈ ഭാഗത്ത് കുഴിയെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പൈപ്പിട്ട് പണി പൂർത്തീകരിക്കാതിരുന്നത് പരാതിക്കിടയാക്കിയിരുന്നു. ആവശ്യമായ പി.വി.സി പൈപ്പുകൾ വർക്ക് സൈറ്റിൽ എത്തും മുൻപ് കുഴിയെടുത്തതാണ് കാലതാമസത്തിന് കാരണമായത്. ഇക്കാര്യം കേരള കൗമുദി വാർത്തയാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം അധികൃതരുടെ നിർദ്ദേശപ്രകാരം കരാറുകാരൻ കുഴി മൂടിയിരുന്നു. ഈ കുഴിയാണ് പൈപ്പ് എത്തിയതിനെ തുടർന്ന് ഇന്നലെ വീണ്ടും തുറന്ന് പൈപ്പിട്ട ശേഷം മൂടിയത്.
ടാറിംഗിന് തടയിട്ട് കുഴിയെടുപ്പ്
നേരത്തെ കുണ്ടറ പദ്ധതിയുടെ പ്രധാന വിതരണ കുഴൽ മാറ്റി സ്ഥാപിക്കുന്നതിന് ഈ ഭാഗത്ത് റോഡ് പൊളിച്ചിരുന്നു. പൈപ്പിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഇവിടം റീ ടാർ ചെയ്തിരുന്നില്ല.ടാറിംഗ് ജോലികൾ ആരംഭിച്ചതിന് പിന്നാലെ ജല ജീവൻ അധികൃതരെത്തി ഇത് നിറുത്തി വെയ്പ്പിച്ചിട്ടാണ് ആദ്യത്തെ കുഴിയെടുത്തത്. അതും പ്രദേശവാസികളുടെ അസംതൃപ്തിക്ക് കാരണമായി.
ജല ജീവന്റെ പണി തീർന്നാൽ ടാറിംഗ്
റോഡ് പണിക്കായി നിരത്തിയ മെറ്റലും മണ്ണും റെയിൽവേ അടിപ്പാലത്തിലേക്ക് ഒഴുകിയെത്തി ഇരു ചക്ര വാഹന യാത്രക്കാർ അപകടപ്പെടുന്ന സ്ഥിതി തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇടയ്ക്കിടം സ്വദേശിനിയടക്കം മൂന്ന് പേർക്കാണ് ഇവിടെ വീണ് പരിക്കു പറ്റിയത്. ജല ജീവന്റെ പണി തീർന്നാലെ ടാറിംഗ് നടത്താനാകൂ. നിരത്തിയ മെറ്റലും മറ്റും കുഴിയെടുപ്പിനെ തുടർന്ന് നഷ്ടമായിട്ടുണ്ടെന്ന നിലപാടിലാണ് കരാറുകാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |