തൃശൂർ: 'കെൻ' എന്ന പേരിൽ കുപ്രസിദ്ധനായ മയക്കുമരുന്ന് കടത്ത് സംഘങ്ങളുടെ തലവനെ പിടികൂടിയെങ്കിലും ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ പരസ്പര വിരുദ്ധമായും വസ്തുതാവിരുദ്ധമായും മറുപടി നൽകുന്നത് പൊലീസിനെ കുഴയ്ക്കുന്നു. ഡൽഹി കേന്ദ്രീകരിച്ച് വൻ കടത്തു സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇപ്പോൾ കണ്ടെത്തിയത് മഞ്ഞുമലയുടെ അറ്റമാണെന്നുമുളള നിഗമനത്തിലാണ് പൊലീസ്.
ഡൽഹിയിലെ നൈജീരിയൻ കോളനിയിൽ നിന്ന് തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡ് ആണ് എബൂക്ക വിക്ടർ അനയോയെ (27) കഴിഞ്ഞദിവസം പിടികൂടിയത്. കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എം.ഡി.എം.എ അടക്കമുള്ള മാരക സിന്തറ്റിക് ലഹരിമരുന്നുകൾ മൊത്തവിതരണം നടത്തുന്നതു കെന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നാണ് പൊലീസിന് വ്യക്തമായിട്ടുണ്ട്.
ഡൽഹിയിലെ നൈജീരിയൻ കോളനിയിൽ ഇയാളെ നേരിട്ടു കാണാൻ തന്നെ പൊലീസിനു മാസങ്ങളോളം അധ്വാനിക്കേണ്ടിവന്നു. കിർക്കി എക്‌സ്റ്റൻഷനിലെ കോളനിയിൽ 6 റോഡുകൾ ഒരേസമയം തടസപ്പെടുത്തിയാണ് ഡൽഹി പൊലീസിന്റെ സഹായത്തോടെ റെയ്ഡ് നടത്തിയത്. അറസ്റ്റിലായ ശേഷം പ്രതിയെ ഡൽഹിയിലെ സാകേത് കോടതിയിൽ ഹാജരാക്കി.
2 ദിവസം തീഹാർ ജയിലിൽ പാർപ്പിച്ച ശേഷമാണു കോടതി ഇയാളെ കേരളത്തിലേക്കു കൊണ്ടുപോകാൻ അനുമതി നൽകിയത്. എം.ഡി.എം.എ നിർമാണ യൂണിറ്റ് എവിടെയെന്ന ചോദ്യത്തിന് എബൂക്ക ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇത്തരം സംഘങ്ങൾ ആഡംബര ജീവിതമാണ് നയിക്കുന്നതും. ചിക്കൻ ബിരിയാണി വേണമെന്ന എബൂക്കയുടെ വാശി പൊലീസിനെ വലച്ചിരുന്നു.
അന്വേഷണസംഘങ്ങളുടെ പ്രതിസന്ധികൾ:
മൊത്തക്കച്ചവടവും നിർമാണവും നടത്തുന്നത് സായുധരായ ക്രിമിനൽ സംഘങ്ങളാകും എന്നതിനാൽ കരുതൽ വേണം
എബൂക്ക പിടിയിലായ കോളനിയിലെ ഗലികളിലൂടെ ചിത്രം കാട്ടിയിട്ടു പോലും ആരും വിവരങ്ങൾ തന്നില്ല.
പൊലീസ് ആണെന്നു കണ്ടാൽ കോളനി നിവാസികൾ വീടുകളുടെ വാതിൽ പൂട്ടി അന്വേഷണത്തോടു നിസ്സഹകരിക്കും.
വേഷംമാറിയുള്ള അന്വേഷണത്തിലേക്കു പൊലീസ് മാറിയെങ്കിലും പിടികൂടാൻ പ്രയാസപ്പെട്ടു
കുടുങ്ങിയത് മൊത്തക്കച്ചവടക്കാരൻ
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും ചില്ലറ വിൽപ്പനക്കാരെയും ഇതിനുമുമ്പ് പൊലീസ് പിടികൂടിയിട്ടുണ്ടെങ്കിലും, മയക്കുമരുന്ന് കടത്തി മൊത്തക്കച്ചവടം നടത്തുന്നയാളെ പിടികൂടുന്നത് അപൂർവമാണ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ലക്ഷങ്ങൾ വിലമതിക്കുന്ന അരക്കിലോഗ്രാം മയക്കുമരുന്നും ഇതിന് മുൻപ് പിടികൂടാനായി. തൃശൂർ മണ്ണുത്തി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ മൂന്ന് രാജ്യങ്ങളിലെ പൗരൻമാരാണ് പിടിയിലായത്.
അഭയാർത്ഥി സർട്ടിഫിക്കറ്റിന്റെ മറയിൽ
പാസ്‌പോർട്ടും വിസയും യാത്രാരേഖകളുമില്ല, അഭയാർത്ഥിയാണെന്ന സർട്ടിഫിക്കറ്റുമാത്രമായിരുന്നു നൈജീരിയക്കാരന്റെ പക്കലുണ്ടായിരുന്നത്. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യൻ അഭയാർത്ഥി കാര്യാലയത്തിലെ ഹൈക്കമ്മിഷണർ നൽകിയതാണിത്. നൈജീരിയയിൽ നിന്നും എങ്ങനെ ഇന്ത്യയിലെത്തി എന്ന വിവരം എവടേയും രേഖപ്പെടുത്തിയിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |