തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ഉമ്മൻ ചാണ്ടിയ്ക്കും എ പി അബ്‌ദുള്ളക്കുട്ടിയ്ക്കും ക്ളീൻ ചിറ്റ്. ഇതുസംബന്ധിച്ച റിപ്പോർട്ട് സി ബി ഐ തിരുവനന്തപുരം സി ജെ എം കോടതിയിൽ സമർപ്പിച്ചു. ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണത്തിൽ തെളിവില്ലെന്നും പരാതിക്കാരിയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും സി ബി ഐയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും സി ബി ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.
സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ആറുകേസുകളായിരുന്നു സി ബി ഐ രജിസ്റ്റർ ചെയ്തിരുന്നത്. ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽ കുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇവരിൽ കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽ കുമാർ എന്നിവർക്ക് സി ബി ഐ നേരത്തെ ക്ളീൻ ചിറ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് രണ്ടുപേർക്ക് ക്ളീൻ ചിറ്റ് നൽകി സി ബി ഐ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ പരാതിയിൽ പറഞ്ഞിരിക്കുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സോളാര്‍ പദ്ധതിയ്ക്ക് സഹായം വാഗ്ദ്ധാനം ചെയ്ത് സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്‌തെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. സോളാർ പീഡനക്കേസിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസ് അബ്ദുള്ളക്കുട്ടിയ്ക്ക് എതിരെയായിരുന്നു. അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ആരോപണത്തില്‍ തെളിവുകളില്ലെന്ന് സി ബി ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ കേസിലെ ആറുപ്രതികളും കുറ്റവിമുക്തരായിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |