കാസർകോട്:ഹാസ്യപരിപാടികളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായ വിനോദ് കോവൂരും, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയും ഒരുമിച്ചപ്പോൾ ചിരിയുടെ മാലപ്പടക്കത്തിനാണ് ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ സാക്ഷ്യം വഹിച്ചത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക രഹനയും സഹഗായകരും മാപ്പിളപ്പാട്ടിന്റെ മറ്റൊരു ലോകത്തേക്കും കാണികളെ കൊണ്ടപോയി.
മൂസാക്കയുടെയും പാത്തുവിന്റെയും തമാശകളും മനോഹരമായ മാപ്പിളപ്പാട്ടുകളും ഒപ്പനയുമൊക്കെയായി കാണികൾക്ക് സന്തോഷത്തിന്റെ ആഘോഷ രാവാണ് സമ്മാനിച്ചത്. മലയാളത്തിലെ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹരമായ മാപ്പിള ഗാനങ്ങൾ ആസ്വാദനത്തിന്റെ പുത്തൻ അനുഭൂതിയാണ് കാണികൾക്ക് നൽകിയത്. താരങ്ങൾ പുതിയ സിനിമ വിശേഷങ്ങളും പ്രതീക്ഷകളും കാസർകോട് ജനതയുമായി പങ്കുവെച്ചാണ് പരിപാടി അവസാനിച്ചത്.
തദ്ദേശ സ്ഥാപനങ്ങൾ ടൂറിസം പ്രയോക്താക്കളാകണം : ഡോ.ജിജു.പി.അലക്സ്
കാസർകോട് :തദ്ദേശ ഭരണ സ്ഥാപനങ്ങൾ കേരളത്തിൽ ടൂറിസത്തിന്റെ ഏറ്റവും വലിയ പ്രയോക്താക്കളാകണമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ജിജു.പി.അലക്സ് പറഞ്ഞു. ലോകത്തെല്ലായിടത്തും പ്രാദേശിക ഭരണസംവിധാനങ്ങളാണ് ടൂറിസത്തെ മുന്നോട്ട് നയിക്കുന്നത്. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളും ടൂറിസവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ സംഘാടക സമിതി ചെയർമാൻ സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ ,ഡോ.ടി.ആർ.സുമ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ കെ.ബി.മദൻമോഹൻ ചർച്ച നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.പി.വത്സലൻ, ബി.ആർ.ഡി.സി എം.ഡി. ഷിജിൻ പറമ്പത്ത് എന്നിവർ സംസാരിച്ചു. അജയൻ പനയാൽ സ്വാഗതവും സുകുമാരൻ പൂച്ചക്കാട് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |