കണ്ണൂർ: മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ജില്ലയിലെ റൂറൽ മേഖലയിൽ രജിസ്റ്റർ ചെയ്ത കുറ്റകൃത്ത്യങ്ങളുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധന. 2021ൽ ആകെ രജിസ്റ്റർ ചെയ്തത് 6265 കേസുകളായിരുന്നെങ്കിൽ കഴിഞ്ഞ വർഷം നവംബർ വരെ 13536 കേസുകൾ രജിസ്റ്റർ ചെയ്തു. റോഡപകടങ്ങളുടേയും മരണങ്ങളുടേയും എണ്ണത്തിലും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചപ്പോൾ സ്ത്രീകൾക്കെതിരെയുള്ളവയിലും എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരെയുള്ള കുറ്റകൃത്ത്യങ്ങളിലും കുറവുണ്ടായി.
നവംബർ വരേയുള്ള കണക്ക് പ്രകാരം 2022ൽ നടന്ന റോഡപകടങ്ങളുടെ എണ്ണം 991 ആണ്. 1253 പേർക്ക് പരിക്കേൽക്കുകയും 76 പേർ മരണപ്പെടുകയും ചെയ്തു. 2021ൽ 799 അപകടങ്ങളിലായി 1004 പേർക്കാണ് പരിക്കേറ്റത്. 67 പേർ മരിച്ചു. ഡിസംബർ മാസത്തെ കണക്ക് കൂടി ഉൾപ്പെടുത്തുമ്പോൾ ഈ വർഷത്തെ സംഖ്യ ഇനിയും ഉയരും.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി
കുട്ടികൾക്കെതിരെയുള്ള 122 കേസുകൾ 2021ൽ രജിസ്റ്റർ ചെയ്തപ്പോൾ 2022 നവംബർ വരെ 27 റേപ്പ്, 4 തട്ടിക്കൊണ്ടുപോകൽ, മറ്റുകേസുകൾ 98 എന്നിങ്ങനെ 129 കേസുകൾ രജിസ്റ്റർചെയ്തു. കഴിഞ്ഞ രണ്ട് വർഷവും ഭ്രൂണഹത്യ കേസുകൾ ഒന്നും രജിസ്റ്റർ ചെയതില്ല.
സ്ത്രീകൾക്കെതിരെ കുറഞ്ഞു
ഡിസംബറിലേത് കൂട്ടാതെയുള്ള കണക്ക് പരിശോധിക്കുമ്പോൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കുറവ്. ബലാത്സംഗം 38, പീഡനം 72, തട്ടിക്കൊണ്ടുപോകൽ 5, പൂവാലശല്യം 13, ഭർതൃ-ബന്ധു പീഡനം 118, മറ്റുകേസുകൾ 204 എന്നിങ്ങനെ 450 കേസുകൾ ഈ വർഷം രജിസ്റ്റർ ചെയ്തു. മുൻവർഷമിത് റേപ്പ് 46, പീഡനം 76, തട്ടിക്കൊണ്ടുപോകൽ 1, പൂവാലശല്യം 12, ഭർതൃ-ബന്ധു പീഡനം 148, മറ്റുകേസുകൾ 1944 എന്നിങ്ങനെ 477 കേസുകളായിരുന്നു ഉണ്ടായത്. ഈ രണ്ട് വർഷവും സ്ത്രീധന മരണ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എസ്.സി-എസ്.ടി കേസുകൾ കുറവ്
എസ്.സി-എസ്.ടി വിഭാഗങ്ങൾക്കെതിരെയുള്ള 27 കുറ്റകൃത്യങ്ങൾ 2021ൽ രജിസ്റ്റർ ചെയ്തുവെങ്കിൽ 2022ൽ നവംബർ വരെ അത് 9 എണ്ണം മാത്രമാണ്. കഴിഞ്ഞ വർഷം 181 മിസിംഗ് കേസ്,112 പോക്സോ കേസ്, സിഗരറ്റ്-പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിന് 9195 കേസ്, ഒരു സൈബർ കേസും എടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |