ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുക എന്നതാണ് ഗവർണറുടെ പ്രധാന ചുമതല. അതിൽത്തന്നെ ഏറ്റവും പ്രധാനം ഭരണഘടനാ പ്രതിസന്ധി വരാതെ നോക്കുക എന്നതാണ്. തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെവരുന്ന സന്ദർഭങ്ങളിൽ ഗവർണർമാരുടെ ഇടപെടലുകൾ നിർണായകമാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഗവർണറല്ല. ഭൂരിപക്ഷം ലഭിച്ച നിയമസഭാ കക്ഷിയാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി നൽകുന്ന ലിസ്റ്റിൽ തനിക്ക് ഒരാളോട് അതൃപ്തിയുണ്ട് അതിനാൽ അയാളെ ഒഴിവാക്കണമെന്ന് പറയാൻ ഗവർണർക്ക് അവകാശമില്ല. അതേസമയം ക്രമസമാധാനം തകർന്നു എന്ന് വിശദീകരിച്ച് സംസ്ഥാനത്തെ സർക്കാരിനെ പിരിച്ചുവിടണമെന്ന് കേന്ദ്രമന്ത്രിസഭയ്ക്ക് ശുപാർശ നൽകാൻ ഗവർണർക്ക് കഴിയും. അവിടെയും പിരിച്ചുവിടാൻ അധികാരമില്ല. ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം ആ അധികാരം രാഷ്ട്രപതിക്കാണുള്ളത്. കേന്ദ്ര മന്ത്രിസഭയുടെ ശുപർശ പ്രകാരമാണ് രാഷ്ട്രപതി സംസ്ഥാന മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്നത്.
സജിചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി രാജ്‌ഭവന് കത്ത് നൽകിയിട്ടുണ്ട്. ഇതിന് മറുപടി ഗവർണർ ഇതുവരെ നല്‌കിയിട്ടില്ല. ഭരണഘടനയെ വിമർശിച്ച് പ്രസംഗിച്ചതിന് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
ഭരണഘടനയോട് തനിക്ക് ബഹുമാനക്കുറവൊന്നും ഇല്ലെന്ന് പിന്നീട് സജി ചെറിയാൻ വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ സംബന്ധിച്ച് ഈ വിശദീകരണം തൃപ്തികരമാണെന്ന് തോന്നിയാൽ സജി ചെറിയാന് മന്ത്രിയാകാൻ മറ്റ് നിയമ തടസമൊന്നുമില്ല. തിരുവല്ല കോടതിയിലെ കേസും മുഖ്യമന്ത്രിയുടെ അധികാരവുമായി കൂട്ടിക്കുഴയ്ക്കരുത്. ഒരു കേസിൽ തീർപ്പ് വരുംവരെ ഒരു പ്രതിയും കുറ്റക്കാരനാവുന്നില്ല. നമ്മുടെ നാട്ടുനടപ്പനുസരിച്ച് കേസുകളിൽ തീർപ്പ് വരാൻ വർഷങ്ങളെടുക്കാം. അപ്പോൾ സജി ചെറിയാന് വീണ്ടും മന്ത്രിയാകണമെങ്കിൽ അന്ന് ഇടതുമുന്നണി തന്നെ ആവണമെന്നില്ല കേരളം ഭരിക്കുന്നത്. ഇക്കാര്യത്തിൽ ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ശ്രമിക്കരുത്.
മുഖ്യമന്ത്രിയുടെ നിർദ്ദേശം സ്വീകരിച്ച് സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അവസരമൊരുക്കാനുള്ള നടപടിയാണ് എത്രയും വേഗം ഗവർണറിൽ നിന്നുണ്ടാകേണ്ടത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ നല്‌കേണ്ട ബാദ്ധ്യത പോലും മന്ത്രിസഭയ്ക്കില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് സജി ചെറിയാൻ രാജിവച്ചത്. അതേ മുഖ്യമന്ത്രിക്ക് തന്നെയാണ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനും അധികാരമുള്ളത്. അതിനാൽ ഇക്കാര്യത്തിൽ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാതെ നോക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ കടമയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |