തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിലേറെ ചിലങ്ക കെട്ടാതിരുന്ന റിട്ട. അദ്ധ്യാപികയെ അറുപതാം വയസിൽ തേടിയെത്തിയത് ശബരിമലയിൽ നൃത്തം ചെയ്യാനുള്ള അപൂർവ ഭാഗ്യം.
ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ അദ്ധ്യാപികയായിരുന്ന ഗായത്രി വിജയലക്ഷ്മി ഈ മാസം 7ന് വൈകിട്ട് വലിയ നടപ്പന്തലിൽ നൃത്തംചെയ്യും. വ്രതമെടുത്ത് കന്നിമല കയറി ദർശനം നടത്തിയശേഷമാണ് ഭരതനാട്യം അവതരിപ്പിക്കുന്നത്.
മകൻ യദുകൃഷ്ണനും ഗായത്രിയുടെ സുഹൃത്ത് രാധയും അനുഗമിക്കും.
ഗായത്രി അഭിനയിച്ച 'ക്ളാസ് ബൈ എ സോൾജിയർ' എന്ന ഷോർട്ട് ഫിലിം ഒരുക്കിയ പ്ളസ് വൺകാരി ചിന്മയി നായരുടെ അച്ഛനും സിനിമാ സംവിധായകനുമായ അനിൽരാജ് മുഖേനയാണ് അവസരമെത്തിയത്. ശിവഗിരി തീർത്ഥാടനത്തിനു മുന്നോടിയായി ഡിസംബർ 25ന് ശിവഗിരിയിൽ നൃത്തം ചെയ്യാനുള്ള അവസരവും ലഭിച്ചിരുന്നു.
സർവീസിൽ നിന്ന് വിരമിക്കുന്നതിനു മുമ്പായി മിഥിലാലയയിൽ നൃത്തപരിശീലനം വീണ്ടും തുടങ്ങിയിരുന്നു. 2019ൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ അരങ്ങേറ്റം നടത്തി. കഴിഞ്ഞ നാലു വർഷത്തിനിടെ 75 ഓളം നൃത്തപരിപാടികൾ അവതരിപ്പിച്ചു. അമ്മയ്ക്ക് പിന്തുണയുമായി മക്കളായ ഉണ്ണിമായയും യദുകൃഷ്ണനും ഒപ്പമുണ്ട്.
ഗുരുവായൂരും കൊല്ലൂർ മൂകാംബികയിലും നൃത്തം അവതരിപ്പിക്കണമെന്നാണ് ആഗ്രഹം.ഹരിപ്പാട് സ്വദേശിയായ ഗായത്രി 18 വർഷമായി പാറ്റൂർ ഇ.എം.എസ് നഗറിലാണ് താമസം.
'വീണ്ടും ചിലങ്കയണിയാൻ തീരുമാനിച്ചപ്പോൾ ഇതൊന്നും സ്വപ്നത്തിൽപോലും ചിന്തിച്ചിട്ടില്ല. എല്ലാം ദൈവഹിതം. എല്ലാത്തിനും നന്ദി പറയാനുള്ളത് എന്റെ മക്കളോടും ദൈവത്തോടുമാണ്.
-ഗായത്രി വിജയലക്ഷ്മി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |