SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.27 AM IST

കാറിൽ കുടുങ്ങിയ യുവതിയുടെ മൃതദേഹം വലിച്ചിഴച്ചത് 12 കിലോ മീറ്റർ  റിപ്പോർട്ട് ആവശ്യപ്പെട്ട് അമിത് ഷാ

car

ന്യൂഡൽഹി: പുതുവത്സരദിനത്തിൽ പുലർച്ചെ കാറിടിച്ച് കൊല്ലപ്പെട്ട 20 കാരി അഞ്ജലിയെ കാറിൽ വലിച്ചിഴച്ചത് 12 കിലോമീറ്ററെന്ന് ഡൽഹി പൊലീസ്. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സ്കൂട്ടറിൽ പോകുകയായിരുന്ന അഞ്ജലിയെ കാർ ഇടിച്ച ശേഷം കാർ നിർത്താതെ പോകുയായിരുന്നുവെന്ന് വ്യക്തമായതായി ഡൽഹി ഡി.സി.പി അറിയിച്ചു. ഞായറാഴ്ച്ച പുലർച്ചെ ഡൽഹിയിൽ സുൽത്താൻ പുരിയിലായിരുന്നു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമൻ വിഹാർ സ്വദേശിയായ അഞ്ജലിയെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചത്. കാറിൽ കുടുങ്ങിയ അഞ്ജലിയെ വലിച്ചിഴച്ച് കൊണ്ടു പോയത് 12 കിലോമീറ്ററാണ്. വസ്ത്രം നഷ്ടമായ നിലയിൽ അഞ്ജലിയുടെ നഗ്നമായ മൃതദേഹം കാഞ്ചൻവാലയിലായിരുന്നു കണ്ടെത്തിയത്.

മൃതദേഹവുമായി കാറിൽ ചുറ്റിയത് ഒന്നര മണിക്കൂർ

കാഞ്ചൻ വാലയിൽ ബേക്കറി നടത്തുന്ന ദീപക് ദഹിയ സംഭവത്തിന്റെ ദൃക്സാക്ഷിയാണ്. അഞ്ജലിയുടെ സ്കൂട്ടിയിൽ ഇടിച്ച ശേഷം കാർ യുടേൺ എടുക്കുന്നത് കണ്ടതായി ദീപക് പറയുന്നു. "പുലർച്ചെ 3.20 ആയിക്കാണും. ഞാൻ ബേക്കറിയുടെ പുറത്ത് നിൽക്കുകയായിരുന്നു. ഏതാണ്ട് നൂറ് മീറ്റർ അകലെയുള്ള വാഹനത്തിൽ നിന്നും വലിയ ശബ്ദം കേട്ടു. ടയർ പൊട്ടിയതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ കാർ മുന്നോട്ട് നീങ്ങിയപ്പോൾ കാർ ഒരു മൃതദേഹം വലിച്ചിഴച്ച് കൊണ്ടു പോകുന്നതാണ് കണ്ടത്. ഞാൻ പലതവണ അവരെ തടയാൻ ശ്രമിച്ചു. എന്നാൽ, അവർ വാഹനം നിറുത്താൻ തയ്യാറായില്ല. പ്രതികൾ ഒരേ റോഡിൽ പല തവണ യുടേൺ എടുക്കുന്നത് കണ്ടു. ഏതാണ്ട് ഒന്നര മണിക്കൂർ നേരം അവർ യുവതിയുടെ മൃതദേഹം വലിച്ചിഴച്ച് കാറിൽ ചുറ്റിയപ്പോൾ ഞാൻ ബൈക്കിൽ കാറിനെ പിന്തുടർന്ന് തടഞ്ഞു. കാറിൽ നിന്ന് മൃതദേഹം വീണതിനെ തുടർന്ന് കാറിലുള്ളവർ ഓടി രക്ഷപ്പട്ടു. സംഭവം കണ്ടയുടനെ തന്നെ പൊലീസിൽ വിവരമറിയിച്ചിരുന്നു". ദീപക് വ്യക്തമാക്കി. ചില്ലുകൾ ഉയർത്തിയ കാറിനുള്ളിൽ ഉച്ചത്തിൽ പാട്ട് വച്ചിരുന്നതിനാൽ മൃതദേഹം കുടുങ്ങിയത് ശ്രദ്ധിച്ചില്ലെന്നാണ് അറസ്റ്റിലായവർ പൊലീസിൽ നൽകിയ മൊഴി. മൃതദേഹം ശ്രദ്ധയിൽ പെട്ടയുടൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് അവർ പൊലീസിനോട് പറഞ്ഞു. അറസ്റ്റിലായവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഡി.സി.പി പറഞ്ഞു.

അതിനിടെ യുവതി ലൈംഗികയായി പീഡിപ്പിക്കപ്പെട്ടതായി കുടുംബം ആരോപിച്ചു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പുതുവർഷ പ്പുലരിയായിരുന്നതിനാൽ നഗരം രണ്ടായിരത്തോളം പൊലീസുകാരുടെ നിരീക്ഷണത്തിലായിട്ടും യുവതിയെ 12 കിലോമീറ്റർ കാറിൽ വലിച്ചിഴച്ചത് ശ്രദ്ധയിൽ പെടാതെ പോയത് വലിയ വിമർശനത്തിന് കാരണമായി.

അറസ്റ്റിന് പിന്നാലെ

രാഷ്ട്രീയ വിവാദം

യുവതി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ അഞ്ച് യുവാക്കളിൽ ഒരാൾ ബി.ജെ.പി പ്രവർത്തകനാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. കേസിലെ പ്രതികളിലൊരാളായ മനോജ് മിത്തൽ ബി.ജെ.പിക്കാരനാണെന്നും ഡൽഹി പൊലീസും ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയും ഇക്കാര്യം ബോധപൂർവ്വം മറച്ചുവച്ചതായും എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത മംഗൾ പുരി പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്ത് ഇയാൾ ബി.ജെ.പി ക്കാരനാണെന്ന് തെളിയിക്കുന്ന ഒരു ബോർഡുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിലെ ദൃക്സാക്ഷി 22 തവണ പൊലീസിനെ വിളിച്ചെങ്കിലും പ്രതികളെ കയ്യോടെ പിടി കൂടാനായില്ലെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. എന്നാൽ സംഭവത്തിലെ എല്ലാ പ്രതികളെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായും കുറ്റം ചെയ്തവർ ഏത് പാർട്ടിയിൽ പെട്ടവരായാലും അവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും ബി.ജെ.പി ഡൽഹി മീഡിയ സെൽ ഇൻചാർജ് ഹരീഷ് ഖുറാന വ്യക്തമാക്കി.

മുതിർന്ന ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി അമിത് ഷാ

പുതുവത്സര ദിനത്തിലെ യുവതിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥയായ ശാലിനി സിംഗിനെ ഏല്പിച്ചതായും എത്രയും വേഗം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയതായും ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പ്രതികൾക്ക് എന്തെങ്കിലും രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ പോലും പ്രതികളോട് ഒരു ദയയും കാട്ടരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഡൽഹി ലെഫ്റ്റനന്റ് ഗവർണ്ണർ വിനയ് സക്സേനയോട് അഭ്യർത്ഥിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HIT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.