SignIn
Kerala Kaumudi Online
Friday, 19 April 2024 5.09 AM IST

പഞ്ചിംഗ് പാളിയത് കെടുകാര്യസ്ഥത കൊണ്ട്

photo

സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കൃത്യസമയത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൊണ്ടുവന്ന ബയോമെട്രിക് പഞ്ചിംഗ് സംവിധാനം തുടക്കത്തിലേ പാളിയതിൽ അതിശയമൊന്നുമില്ല. രാവിലെ എപ്പോഴെങ്കിലും എത്തി ഒപ്പിട്ടു മുങ്ങുന്നവരുടെ സംഖ്യ കൂടിവന്നതോടെയാണ് ഹാജർ കർക്കശമാക്കാൻ സർക്കാർ നടപടികളാരംഭിച്ചത്. കുറച്ചുകാലമായി ബയോമെട്രിക് പഞ്ചിംഗിനെക്കുറിച്ച് കേൾക്കുന്നുണ്ട്. പുതുവർഷാരംഭം മുതൽ പുതിയരീതി നടപ്പിലാക്കാൻ ഔപചാരികമായ തീരുമാനവും വന്നു. എന്നാൽ ആദ്യദിനമായ ജനുവരി രണ്ടിനു തന്നെ തീരുമാനം നടപ്പായില്ലെന്ന വാർത്തയാണ് പുറത്തുവന്നത്. ഹാജർ രേഖപ്പെടുത്താനാവശ്യമായ പഞ്ചിംഗ് മെഷീനുകൾ എല്ലാ ഓഫീസുകളിലും സ്ഥാപിക്കാനാകാത്തതുകൊണ്ടാണ് തീരുമാനം മാറ്റിവയ്ക്കേണ്ടിവന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. വേണ്ടത്ര തയ്യാറെടുപ്പുകൾ ചെയ്യാതെ പരിഷ്കാരനടപടിക്കു മുഹൂർത്തം കുറിച്ചതാണ് അബദ്ധമായത്. പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചതുകൊണ്ടായില്ല അവ ജീവനക്കാരുടെ ശമ്പളവിതരണ സംവിധാനമായ 'സ്പാർക്ക്" എന്ന സോഫ്റ്റ്‌‌വെയറുമായി ബന്ധിപ്പിക്കുകകൂടി വേണം. ഇതൊക്കെ പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുമത്രെ. ധാരാളം ജീവനക്കാർ ജോലിചെയ്യുന്ന ഓഫീസുകളിൽ ഈമാസം തന്നെ പഞ്ചിംഗ് തുടങ്ങാനാവുമെന്നാണ് കരുതുന്നത്.

ജീവനക്കാരുടെ സേവനവ്യവസ്ഥയിൽ ഹാജർ പ്രധാന ഇനമാണ്. കൃത്യസമയത്ത് വരികയും പോവുകയും ചെയ്യുക എന്നത് ഒരു സർക്കാർ ജീവനക്കാരൻ നിർബന്ധമായും പാലിക്കേണ്ട കാര്യമാണ്. ഓഫീസ് സമയത്ത് ജീവനക്കാർ സ്വന്തം സീറ്റുകളിൽ കാണണമെന്നതും നിർബന്ധമാണ്. ഓഫീസുകളിലെത്തുന്ന പൊതുജനങ്ങൾക്ക് കാലതാമസം കൂടാതെ കാര്യം സാധിച്ചുകൊടുക്കാൻ ഇതാവശ്യമാണ്. നിർഭാഗ്യവശാൽ കുത്തഴിഞ്ഞുപോയ ഭരണനിർവഹണ സംവിധാനത്തിൽ ഇതൊക്കെ ഏട്ടിൽ എഴുതിവച്ച കാര്യങ്ങളാണ്. ഓഫീസ് നേരത്ത് ഒഴിഞ്ഞുകിടക്കുന്ന കസേരകളും തീരുമാനം കാത്ത് അട്ടിയട്ടിയായി ശേഷിക്കുന്ന ഫയലുകളും ഏത് സർക്കാർ ഓഫീസിലും കാണാം. ഫയൽ കൂമ്പാരം മലകണക്കെയാകുമ്പോൾ തീവ്രയജ്ഞം നടത്തി പരിഹാരമുണ്ടാക്കേണ്ടിവരുന്നു. വകുപ്പുമന്ത്രിമാർതന്നെ അതിനു നേതൃത്വം നൽകുന്നു. തീരുമാനം കാത്തുകിടക്കുന്ന ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറയാറുണ്ട്. സർക്കാർ ഓഫീസുകളിൽ നിന്നുള്ള സേവനം ജനങ്ങളുടെ അവകാശമാക്കി പ്രത്യേക നിയമം തന്നെയുണ്ട്. യഥാസമയം അതു ലഭിക്കാൻ വളരെ കുറച്ചുപേർക്കേ ഭാഗ്യം സിദ്ധിക്കാറുള്ളൂ. പലരെ സംബന്ധിച്ചും അത് യാതനാപൂർണമായ അനുഭവമാണ്.

ഓഫീസിലെത്തിയ ശേഷം പല കാര്യങ്ങൾക്കായി സ്ഥലംവിടുന്നവർ കുറവല്ല. ഓഫീസ് മേധാവിയാണ് ഇത്തരം പ്രവണതകൾ നിയന്ത്രിക്കേണ്ടത്. എന്നാൽ സംഘടനകൾക്കു അധീശത്വമുള്ള ഇടങ്ങളിൽ മേലധികാരികൾക്ക് പലതും കണ്ടില്ലെന്നു നടിക്കേണ്ടിവരും. പഞ്ചിംഗ് ഏർപ്പെടുത്തുന്നതിലൂടെ വരവും പോക്കുമെങ്കിലും നിയന്ത്രിക്കാനാവുമെന്നാണു കരുതുന്നത്. തുടർച്ചയായി താമസിച്ചുവരുന്നത് ശമ്പളത്തെ ബാധിക്കുമെന്നായാൽ കൃത്യനിഷ്ഠ പാലിക്കാൻ ജീവനക്കാർ തയ്യാറാകും. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ വളരെ മുൻപേ നിലവിൽവന്ന സമ്പ്രദായമാണിത്.

ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ നേരത്തെതന്നെ പഞ്ചിംഗ് സമ്പ്രദായം കൊണ്ടുവന്നതാണ്. കുറെയൊക്കെ എതിർപ്പും പൊങ്ങിവന്നു. ഏതു പരിഷ്കാരവും കാലാന്തരത്തിൽ കാലഹരണപ്പെടുമെന്ന് പറയാറുണ്ട്. ബയോമെട്രിക് പഞ്ചിംഗ് സമ്പ്രദായത്തോട് ജീവനക്കാർക്ക് എതിർപ്പുതോന്നുക സ്വാഭാവികമാണ്. എന്നാൽ സമയത്തിന് ഡ്യൂട്ടിക്കെത്തുകയെന്ന പ്രാഥമിക കടമ ജീവനക്കാർക്ക് എങ്ങനെ നിറവേറ്റാതിരിക്കാനാകും. മതിയായ കാരണങ്ങളാൽ ചിലപ്പോഴൊക്കെ വൈകിയെത്തുക സ്വാഭാവികം. എന്നാൽ അത് പലപ്പോഴും അവകാശമായി മാറുമ്പോഴാണ് പ്രശ്നമാകുന്നത്. അവകാശങ്ങളുടെ കാര്യത്തിൽ ഒരുവിധ വിട്ടുവീഴ്ച‌യ്ക്കും മുതിരാത്തവർ കടമയുടെ കാര്യത്തിലും അതേ സമീപനം സ്വീകരിക്കണം.

വിവിധ വകുപ്പുകളുടെ പിടിപ്പില്ലായ്മ കാരണമാണ് ബയോമെട്രിക് പഞ്ചിംഗ് പരിഷ്കാരം നവവത്സരത്തിൽ തുടങ്ങാനാകാതെ പോയത്. ആവശ്യമായത്ര യന്ത്രങ്ങൾ വാങ്ങിവയ്ക്കാനോ ജീവനക്കാരുടെ ഡാറ്റാബേസ് തയ്യാറാക്കാനോ ഉള്ള നടപടികൾ പൂർത്തിയാക്കാത്ത ഓഫീസുകൾ ഇനിയുമുണ്ട്. സമയബന്ധിതമായി ചെയ്തുതീർക്കാനാവുന്ന കാര്യങ്ങളാണിതൊക്കെ. ചെയ്യാനുറച്ച ഒരു പരിഷ്കാര നടപടിക്കാവശ്യമായ മുന്നൊരുക്കങ്ങളെക്കുറിച്ച് ചുമതലപ്പെട്ടവർ ഒട്ടും ആലോചിച്ചില്ലെന്നുവേണം മനസിലാക്കാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIOMETRIC PUNCHING SYSTEM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.