കോഴിക്കോട്: ഇരുപത്തി നാല് വേദികൾ. ഇവിടെയെല്ലാം "ഹീറോ " പരിവേഷത്തോടെ ഒരാളുണ്ട്. ഇതുവരെ മൂലയ്ക്കിരുന്ന വെറും ചൂലല്ല, ഹൈക്കോടതി വിധിയോടെ വലിയപുള്ളിയായ അൽ ചൂൽ!
സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾക്ക് അപകടം പറ്റുന്നതരത്തിൽ ഒന്നും ഉണ്ടായിരിക്കരുതെന്നാണ് ഹൈക്കോടതി നിർദേശം. ഇതാണ് കലോത്സവത്തിൽ ചൂൽ ഒരു അവിഭാജ്യ ഘടകമായത്. മത്സരം കഴിയുമ്പോഴും വേദി തൂത്ത് വൃത്തിയാൻ 24 ഇടത്തും സംഘാടക സമിതി ചൂൽ ഉറപ്പാക്കിയിട്ടുള്ളത്. തിരുവാതിര, ഒപ്പന, മാർഗം കളി, കോൽകളി എന്നീ ഇനങ്ങളിലെ തീപാറുന്ന മത്സരങ്ങളിൽ കുപ്പിവളയും മറ്റും ഉടഞ്ഞുവീണും മുറിവേൽക്കാറുണ്ട്. ഇത് ഒഴിവാക്കാനാണ് ചൂൽ പ്രയോഗം. എന്നാൽ മിമിക്രി, ലളിത ഗാന വേദികളിൽ വരെയും ചൂലുണ്ട്.
കുപ്പിവളപ്പൊട്ടും മറ്റും ഇല്ലെങ്കിലും കഷ്ടകാലത്തിന് എന്തേലും കൊണ്ട് കുട്ടികൾക്ക് പരിക്കേൽക്കാതിരിക്കാൻ ഇത്തരം മത്സരങ്ങൾ നടക്കുന്ന വേദിയിൽ കർട്ടൺ വീണാലുടൻ ഒരു റൗണ്ട് ചൂൽ പ്രയോഗമുണ്ട്. മൂന്ന് കെട്ട് ചൂലാണ് എല്ലാ വേദിയിലേക്കും നൽകിയിട്ടുള്ളത്. ലോട്ട് എടുക്കാനുള്ള സാധന സാമഗ്രികൾക്കൊപ്പം ചൂലും കരുതണം. തിരികെ മടങ്ങുമ്പോഴും ഇത് ഉറപ്പാക്കണം. ഒന്ന് നഷ്ടപ്പെട്ടാലും വൃത്തിക്കൽ മുടങ്ങാതിരിക്കാനാണ് മൂന്ന് ചൂലെന്ന് ഒരു വേദിയിലെ ചുമതലക്കാരനായ ഡെപ്യൂട്ടി ഡയറക്ടർ ചെറു ചിരിയോടെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |