കോഴിക്കോട്: ഒന്നര വർഷമായി ശരീരത്തിൽ അരിച്ചിറങ്ങുന്ന വേദന മറന്ന് തബലയിൽ മാന്ത്രിക വിരലുകളാൽ മധുരസംഗീതം പൊഴിച്ച ഹൃതിക എ ഗ്രേഡുമായി മടങ്ങിയത് ആശുപത്രിക്കിടക്കയിലേക്ക്.... തൃശൂരിലെ ആയുർവേദ ആശുപത്രിയിൽ നിന്ന് അച്ഛനൊപ്പമാണ് ഹൃതിക മത്സരത്തിനെത്തിയത്.
തൃശൂർ കുറ്റിക്കാട് സെന്റ്. സെബാസ്റ്റ്യൻ എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥിനിയാണ് ഹൃതിക കെ.ഹരിദാസ്. ഒന്നര വർഷം മുൻപ് കൂട്ടുകാരിക്കൊപ്പം സ്‌കൂളിലേക്കു സൈക്കിളിൽ പോകുമ്പോൾ ബൈക്ക് ഇടിച്ചിട്ടതോടെയാണ് ഹൃതികയുടെ ജീവിതം വേദനക്കിടക്കയിലായത്. കൂട്ടുകാരിക്കും അന്ന് ഗുരുതര പരിക്കേറ്റു.
നട്ടെല്ലിനേറ്റ ക്ഷതം ഹൃതികയെ മാസങ്ങളോളം ആശുപത്രിക്കിടക്കയിലാക്കി. പ്ളസ് വൺ പരീക്ഷ എഴുതേണ്ടെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടും പരീക്ഷയെഴുതി. പിന്നെയാണ് ആയുർവേദ ചികിത്സ തുടങ്ങിയത്. ഇരിക്കാനുള്ള ബുദ്ധിമുട്ട്
അവഗണിച്ചാണ് തബല വായിച്ചത്. പച്ചമരുന്നുകളും ഉഴിച്ചിലും പിഴിച്ചിലുമൊക്കെയായുള്ള ജീവിതം. കാര്യമായ പരിശീലനം പോലുമില്ലാതെയാണ് മത്സരിച്ച് എ ഗ്രേഡ് നേടിയത്. ജില്ലാ കലോത്സവത്തിനും ഹൃതിക ആശുപത്രിയിൽ നിന്നെത്തിയാണ് മത്സരിച്ചത്.
ജന്മാനാ താളബോധം
തൃശൂർ ജില്ലാ ട്രഷറിയിലെ അസി.ട്രഷറി ഓഫീസർ കെ.ഹരിദാസന്റെയും സയന്റിസ്റ്റ് രഞ്ജിതയുടെയും ഇളയമകളാണ് ഹൃതിക. ഹൃതികയെ രഞ്ജിത ഗർഭം ധരിച്ചപ്പോൾ ഹരിദാസ് തബല പഠിക്കാൻ പോയിരുന്നു. പല ദിവസങ്ങളും രഞ്ജിതയുടെ അരികിലെത്തി ഹരിദാസ് തബല പരിശീലിച്ചിരുന്നു. അതുകൊണ്ട് ജനിക്കും മുന്നേ ഹൃതിക തബലയുടെ താളമറിഞ്ഞുവെന്നാണ് വീട്ടുകാർ കരുതുന്നത്. എട്ടു വയസായപ്പോൾ തബലയും മൃദംഗവും പഠിക്കാൻ തുടങ്ങി. വേദികളിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് അപകടം. ബിരുദ വിദ്യാർത്ഥിനിയായ ചേച്ചി അവന്തിക വയലിനിസ്റ്റാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |