വെഞ്ഞാറമൂട് പൊലീസ് കേസ് ഡയറി ഹാജരാക്കിയില്ല
കസ്റ്റഡി അപേക്ഷയിൽ ഇന്ന് തീരുമാനം
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് കോടതി ഈ മാസം ഒമ്പതിലേക്ക് മാറ്റി. കേസ് വിവരങ്ങൾ പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ട കേസ് ഡയറി വെഞ്ഞാറുമൂട് പൊലീസ് ഉദ്യോഗസ്ഥർ ഹാജരാക്കിയിരുന്നില്ല. പ്രതികൾക്കെതിരെ ഏറ്റവും കൂടുതൽ കേസുകളുള്ള കന്റോൺമെന്റ് പൊലീസും ഒരു കേസുള്ള പൂജപ്പുര പൊലീസും കോടതി നിർദ്ദേശപ്രകാരം കേസ് ഡയറി ഹാജരാക്കി. കന്റോൺമെന്റ് പൊലീസിൽ ഒമ്പത് കേസുകളും വെഞ്ഞാറമൂട് പൊലീസിൽ ഒരു കേസുമാണ് നിലവിലുള്ളത്.
ഏഴാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്‌ജി പ്രസൂൻ മോഹനാണ് കേസ് പരിഗണിച്ചത്. കെമിസ്റ്റ് അടക്കമുള്ള തസ്‌തികയിൽ നിയമനം നൽകാമെന്നു പറഞ്ഞാണ് പ്രതികൾ ഉദ്യോഗാർത്ഥികളിൽ നിന്ന് വൻതുക കൈപ്പറ്റിയത്. വിവിധ പരാതികളിലായി ഏകദേശം 1.5 കോടി രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ കണക്ക്. ടൈറ്റാനിയത്തിലെ ലീഗൽ ഡി.ജെ.എം ശശികുമാരൻ തമ്പിയുടെ നേതൃത്വത്തിലാണ് ഉദ്യോഗ തട്ടിപ്പ് നടന്നത്.
ശശികുമാരൻ തമ്പിക്ക് പുറമെ ശ്യാംലാൽ, രാജേഷ് കുമാർ, പ്രേംകുമാർ, അനിൽകുമാർ എന്നിവരുടെ മുൻകൂർ ജാമ്യഹർജിയാണ് ഇപ്പോൾ കോടതിയുടെ പരിഗണനയിലുള്ളത്. അതേസമയം കേസിൽ പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റുചെയ്‌ത് റിമാൻഡ് ചെയ്‌ത കേസിലെ മൂന്നാം പ്രതിയും തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളുമായ ശ്യാംലാലിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷയിൽ കോടതി ഇന്ന് തീരുമാനമെടുക്കും.
കേസിൽ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി ഒരാഴ്ചത്തെ കസ്റ്റഡി അനുവദിക്കണമെന്നാണ് അന്വേഷണസംഘം അപേക്ഷ നൽകിയിട്ടുള്ളത്. കേസിലെ ഒന്നും മൂന്നും പ്രതികളൊഴികെ മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. തട്ടിപ്പിൽ പങ്കാളിയായി പ്രവർത്തിച്ചതിന് അഭിലാഷെന്ന യുവാവിനെയും പൊലീസ് നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. തട്ടിപ്പിനിരയായ ഒരാളിൽ നിന്ന് കമ്മിഷൻ കൈപ്പറ്റിയതിനാണ് അഭിലാഷ് അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |