കോട്ടയം . ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ ഫ്രീക്കൻമാരുടെ സ്റ്റണ്ടിംഗ് വീണ്ടും വ്യാപകമാകുന്നു. ബൈക്കിന്റെ മുൻചക്രങ്ങൾ ഉയർത്തിയും, വട്ടംകറക്കിയും റോഡിൽ വച്ച് ഫോട്ടോയെടുക്കുന്നതാണ് ഇവരുടെ പ്രധാന ഹോബി. ഇതിന്റെ ഫോട്ടോ ഷൂട്ടും വീഡിയോ എടുത്തശേഷം, സോഷ്യൽ മീഡിയകളിലും ഇൻസ്റ്റാഗ്രാം റീൽസ്, സ്റ്റാറ്റസ്, സ്റ്റോറി എന്നിവയിലൂടെ പ്രദർശിപ്പിക്കുകയാണ്. ഇടക്കാലത്ത് പൊലീസിന്റെ പരിശോധന ശക്തമായതോടെ ഈ സംഘങ്ങൾ സാഹസിക അഭ്യാസങ്ങൾ കുറച്ചിരുന്നു. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിപ്പോകുകയും ഭീതിപ്പെടുത്തും വിധം സൈലൻസറിലൂടെ ശബ്ദമുണ്ടാക്കുകയും എയർഹോൺ മുഴക്കുകയും ചെയ്യുന്നത് ഇവരുടെ വിനോദമാണ്. ഇതിനിടെയിലാണ് മറ്റ് വാഹനങ്ങളിലായി എത്തുന്ന സുഹൃത്തുക്കൾ ചിത്രങ്ങളും വീഡിയോയും പകർത്തുന്നത്. 400 സി.സിയുള്ള എൻജിനുകളാണ് ന്യൂജെൻ ബൈക്കുകളിൽ സാധാരണയായി ഉപയോഗിക്കുന്നത്.
സ്റ്റാർട്ട് ചെയ്യേണ്ട താമസം, പറക്കും.
ബൈക്കുകളുടെ അനുവദനീയമായ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആണ്. എന്നാൽ ന്യൂജെൻ ബൈക്കുകൾ സ്റ്റാർട്ട് ചെയ്ത് സെക്കൻഡുകൾക്കുള്ളിൽ തന്നെ വേഗത 50 കിലോമീറ്ററിന് മുകളിൽ വരും. അമിത വേഗതയിൽ പായുന്ന ന്യൂജെൻ ബൈക്കുകൾ അപകടങ്ങളിൽ പെടുന്നത് പതിവ് കാഴ്ചയാണ്. അത്യാധുനിക മോഡലിലുള്ള ഇത്തരം ബൈക്കുകൾക്ക് ഒന്നര ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് വില. ഡ്യൂക്ക് 250, ആർ സി, 390, 200, ആർ.എം.ഫൈവ്, ഹിമാലയൻ, അഡ്വൈഞ്ചർ 390, പൾസർ എൻ എസ്, ആർ എസ്, എക്‌സ് പൾസ് തുടങ്ങി വിവിധ മോഡലുകളാണ് ഇവയിൽ ഉൾപ്പെടുന്നത്. പഴയ വാഹനങ്ങൾ വാങ്ങി രൂപമാറ്റം വരുത്തുന്നതും ഇക്കൂട്ടർക്ക് ഹരമാണ്.
ഫ്രീക്കൻമാരുടെ ഇഷ്ട സ്ഥലം.
ആളൊഴിഞ്ഞതും നിരപ്പും നീളവുമുള്ളതുമായ ബൈപ്പാസ് റോഡുകളാണ് ഫ്രീക്കൻമാരുടെ ഇഷ്ടസ്ഥലങ്ങൾ. സി സി ടി വി കാമറ, പൊലീസ് പരിശോധന തുടങ്ങിയവയിൽ നിന്നെല്ലാം രക്ഷ നേടാനാണ് ഇത്തരം വഴികൾ തിരഞ്ഞെടുക്കുന്നത്. ജില്ലയിൽ കോടിമത, ഏറ്റുമാനൂർ , ചങ്ങനാശേരി, മണർകാട് നാലുമണിക്കാറ്റ് എന്നിവിടങ്ങളിലെല്ലാം റേസിംഗ് നടക്കാറുണ്ട്. വാഗമൺ കിഴക്കൻ റൂട്ടുകളും ഇവർക്ക് പ്രിയപ്പെട്ടതാണ്.
കാൽനടയാത്രികനായ സതീശൻ പറയുന്നു.
പൊലീസും മോട്ടോർവാഹന വകുപ്പും പരിശോധന കർശനമാക്കിയാൽ ന്യൂജെൻ ബൈക്കുകളുടെ അമിത വേഗതയ്ക്ക് കടിഞ്ഞാൺ ഇടാൻ കഴിയും. ഭീതിയോടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |